ന്യൂഡൽഹി: ഇന്ത്യ- യുഎസ് ഫൈറ്റർ ജെറ്റ് എഞ്ചിൻ കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് സൂചന. കരാറിൽ അമേരിക്കൻ കോൺഗ്രസിൽ എതിർപ്പില്ല എന്നാണ് വിവരം. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഫൈറ്റർ ജെറ്റ് എഞ്ചിനുകളുടെ സാങ്കേതിക വിദ്യ അമേരിക്കയുടെ ജനറൽ ഇലക്ട്രോണിക്സ് ഇന്ത്യയുടെ ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡിന് കൈമാറും.
കരാർ നിലവിൽ വരുന്നതോടെ ഫൈറ്റർ ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കപ്പെടും. കരാർ യാഥാർത്ഥ്യമാകുന്നതിനുള്ള ഭരണപരമായ സാങ്കേതികത്വം പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തോടെ ഗതിവേഗം കൈവരിച്ച കരാർ, ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
കരാറുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യാ സന്ദർശനത്തിനിടെ തീരുമാനിക്കപ്പെടും. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബൈഡൻ സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ജൂൺ 22നായിരുന്നു എഫ്-414 ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള കരാറിന്റെ കരടിൽ ജനറൽ ഇലക്ട്രോണിക്സും ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡും ഒപ്പ് വെച്ചത്. തങ്ങളുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളികൾക്ക് പോലും കൈമാറാത്ത ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യയാണ് അമേരിക്ക ഇന്ത്യക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.
ഒരു ബില്ല്യൺ ഡോളറാണ് കരാർ പ്രകാരമുള്ള സാങ്കേതിക വിദ്യാ കൈമാറ്റത്തിന്റെ മൂല്യം. ഇതോടെ പുതിയ ഫൈറ്റർ വിമാനങ്ങളുടെ 75 ശതമാനവും ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കും. ഈ വർഷം തന്നെ കരാറിലെ സാങ്കേതികത്വങ്ങൾ പൂർത്തിയായാൽ, മൂന്ന് വർഷത്തിനുള്ളിൽ കരാർ പ്രകാരമുള്ള എഞ്ചിനുകൾ പ്രവർത്തനക്ഷമമാകും. ചൈനയുമായി അതിർത്തിയിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് എല്ലാ അർത്ഥത്തിലും മുതൽക്കൂട്ടാണ് അമേരിക്കയുമായുള്ള ഈ നിർണായക കരാർ എന്നാണ് വിലയിരുത്തൽ.
Discussion about this post