ന്യൂഡൽഹി: തുർക്കിയിലെ ഭൂകമ്പബാധിതർക്കായി ഫണ്ട് ശേഖരണമെന്ന വ്യാജേന വിദ്യാർത്ഥികളിൽ നിന്ന് പണപിരിവ് നടത്തിയ സംഭവത്തിൽ ജാമിയ മില്ലിയ ഇസ്ലാമിയ അദ്ധ്യാപകനെതിരെ നടപടി. ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകനായ ഹാരിസ് ഉൾ ഹഖിനെ ജെഎംഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കേന്ദ്ര സിവിൽ സർവീസസ് ചട്ടങ്ങൾ ലംഘിച്ച് അധികാരികളുടെ അംഗീകാരമോ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് ധനസമാഹരണം നടത്തിയതെന്നാണ് ആരോപണം. വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന, ക്രിമിനൽ ദുരുപയോഗം എന്നിവ ആരോപിച്ച് ഹാരിസ് ഉൾ ഹഖിനെതിരെ സർവകലാശാല പോലീസ് സ്റ്റേഷനിൽ ജൂലൈ 31 ന് പോലീസ് പരാതി നൽകിയിരുന്നു.
തുർക്കിയിലെ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പണം പിരിച്ചെടുക്കാനെന്ന വ്യാജേന ഹാരിസ് ഉൾ ഹഖ് 1.40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. വിദ്യാർത്ഥികളെ കബളിപ്പിച്ച് വ്യാജരേഖ ചമച്ചാണ് പണം സ്വരൂപിച്ചതെന്നും മുഴുവൻ പണവും സ്വകാര്യ താത്പര്യങ്ങൾക്കായി തട്ടിയെടുത്തതായും പരാതിയുണ്ട്.
ഹാരിസിനെതിരെ നേരത്തെയും പരാതി ലഭിച്ചിട്ടുണ്ടെന്നും 2010 ൽ ഇയാളെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നതായും വിവരമുണ്ട്.
Discussion about this post