ന്യൂഡൽഹി : ബീഹാർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. ബീഹാർ സർക്കാർ ഹൈന്ദവ ആഘോഷങ്ങൾക്കുള്ള അവധികൾ വെട്ടിക്കുറച്ച് പകരം ഇസ്ലാമിക ആഘോഷങ്ങൾക്ക് കൂടുതൽ അവധികൾ നൽകിയിരിക്കുന്നതിനെതിരെ ആണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വിമർശനം. ബീഹാറിലെ ഹിന്ദു ജനത ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനെ അദ്ദേഹം ഓർമ്മിപ്പിച്ചു.
ബീഹാർ വിദ്യാഭ്യാസ വകുപ്പ് ഹിന്ദു ആഘോഷ ദിനങ്ങൾ ആയ ഹർത്താലിക തീജിന്റെയും ജിതിയയുടെയും അവധികൾ പുതിയ കലണ്ടറിൽ നിന്നും ഒഴിവാക്കുകയും ഈദുൽ ഫിത്തർ, ഈദ് അൽ അദ്ഹ എന്നിവയ്ക്കുള്ള അവധികൾ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ബീഹാർ സർക്കാർ പരിഷ്കരണം വരുത്തി പുറത്തിറക്കിയിട്ടുള്ള 2024 ലെ അവധിക്കാല കലണ്ടറിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
നിതീഷ് കുമാറിന്റെയും തേജസ്വി യാദവിന്റെയും നേതൃത്വത്തിലുള്ള ബീഹാർ സർക്കാർ ബീഹാറിൽ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് നിത്യാനന്ദ് റായ് വ്യക്തമാക്കി. ഹിന്ദുക്കളുടെ ഉത്സവ അവധികൾ കുറയ്ക്കുകയും മുസ്ലീം ആഘോഷങ്ങളുടെ അവധികൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവർ ഒരു വിഭാഗത്തിന്റെ വോട്ട് നേടാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ബീഹാറിലെ അവധിക്കാല കലണ്ടറുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അശ്വിനി ചൗബെയും നിതീഷ്കുമാർ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
Discussion about this post