തിരുവനന്തപുരം: റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കേസിൽ എഞ്ചിനീയർമാർക്കും കരാറുകാരനും ഒരു വർഷം വീതം തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി. അസി. എഞ്ചിനീയർ മെഹറുനീസ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.എ റുക്കിയ എന്നിവരെയും കരാറുകാരനായിരുന്ന ടി.ഡി ഡേവിസ് എന്നിവരെയാണ് ശിക്ഷിച്ചത്. തൃശൂർ വിജിലൻസ് കോടതിയുടേതായിരുന്നു വിധി.
തൃശൂർ ജില്ല പഞ്ചായത്ത് ആളൂർ ഡിവിഷൻ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ചിലങ്ക- അരിക്ക പബ്ലിക് റോഡ് നിർമ്മാണത്തിലാണ് മൂവരും അഴിമതി നടത്തിയത്. നിയമാനുസരണമുള്ള സാമഗ്രികൾ ഉപയോഗിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതാണ് കരാറുകാരനെതിരായ കേസ്. പ്രവർത്തിയുടെ നിർവഹണ ഉദ്യോഗസ്ഥയായിരുന്ന അസി. എഞ്ചിനീയർ മെഹറുനീസ പ്രവർത്തിയുമായി ബന്ധപ്പെട്ട രേഖകളിൽ അളവുകൾ കരാറുകാരനെ സഹായിക്കുന്നതിന് കൂടുതലായി രേഖപ്പെടുത്തിയും വി.എ റുക്കിയ അളവുകൾ പരിശോധിച്ച് ഉറപ്പ് വരുത്താതെ ക്രമക്കേടിന് കൂട്ട് നിൽക്കുകയും ചെയ്തു. സർക്കാരിന് മൂന്ന് പേരും ചേർന്ന് 1,08,664 രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്.
തൃശൂർ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി സി.എസ് മജീദ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎസ്പി ജ്യോതിഷ് കുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ സ്റ്റാലിൻ ഹാജരായി.
Discussion about this post