വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം. മാര്‍പാപ്പയുടെ ആരോഗ്യ നില സംബന്ധിച്ച് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു. ആരോഗ്യനില ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാൾ വഷളായതായും ആണ് റിപ്പോര്‍ട്ട്. ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനില്‍ പറഞ്ഞു.
‘പിതാവിന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ വിശദീകരിച്ചതുപോലെ, തന്നെ പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല. വിളർച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്ലെറ്റ്പീനിയയും
ഇന്നത്തെ രക്തപരിശോധനയിൽ കണ്ടെത്തി. അദ്ദേഹം ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്’ -വത്തിക്കാൻ വ്യക്തമാക്കി.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ജോര്‍ജിയ മെലോണി പറഞ്ഞു.
കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയിൽ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാൻ അറിയിച്ചിരുന്നു.
Discussion about this post