ഇസ്ലാമാബാദ്: വികസനത്തിൽ ഇന്ത്യയെ മറികടക്കുമെന്ന വെല്ലുവിളിയുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അങ്ങനയല്ലെങ്കിൽ തന്റെ പേര് ഷഹബാസ് ഷെരീഫ് എന്ന് ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേരാ ഖാസി ഖാനിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വികസനത്തിൽ ഇന്ത്യയെ പാകിസ്താൻ പിന്നിലാക്കും. അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്ന് ആയിരിക്കില്ല. ലോകത്തെ തന്നെ മികച്ച രാജ്യമായി പാകിസ്താനെ മാറ്റും. ഇന്ത്യയെക്കാൾ മുന്നേറും.
സമൃദ്ധിയാണ് പാകിസ്താന്റെ ഭാവി. ഇതിലേക്ക് രാജ്യത്തെ നയിക്കുകയാണ് എന്റെ കർത്തവ്യം. അത് നല്ല രീതിയിൽ ചെയ്യും. രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കും. സാമ്പത്തിക സ്ഥിരതയുള്ള രാജ്യം കെട്ടിപ്പടുക്കുന്നതിലാണ് ഇപ്പോഴത്തെ സർക്കാർ ശ്രദ്ധ കൊടുത്തിരിക്കുന്നത്. അടുത്തിടെയായി പാകിസ്താനിൽ പണപ്പെരുപ്പം കുറഞ്ഞു. സർക്കാർ ചുമതലയേൽക്കുമ്പോൾ 40 ശതമാനം ആയിരുന്നു സർക്കാരിന്റെ പണപ്പെരുപ്പം. എന്നാൽ ഇത് ഇന്ന് രണ്ട് ശതമാനം ആയി കുറഞ്ഞുവെന്നും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
നിലവിൽ തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയുമായി പാകിസ്താൻ മുന്നോട്ട് പോകുകയാണ്. ഇതിനിടെയാണ് ഇന്ത്യയെ പിന്നിലാക്കുമെന്ന അമിതാത്മവിശ്വാസം ഷഹബാസ് ഷെരീഫ് പ്രകടമാക്കിയത്. ഇതിൽ വലിയ പരിഹാസം പ്രധാനമന്ത്രിയ്ക്ക് നേരെ ഉയരുന്നുണ്ട്.
പുതിയ പേര് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഷഹബാസ് തമാശപറയുകയാണെന്നാണ് ആളുകൾ പരിഹസിക്കുന്നത്. ഷഹബാസിന്റ മാനസികാരോഗ്യം തകരാറിലാണെന്ന് തോന്നുവെന്ന സംശയവും ആളുകൾ പ്രകടിപ്പിക്കുന്നു. പുതിയ പേരുകൾ വേണമെങ്കിൽ തങ്ങൾ നിർദ്ദേശിക്കാമെന്നാണ് ഒരു വിഭാഗം പറയുന്നത്. അടുത്തിടെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ വികസനത്തിൽ മറികടക്കുമെന്ന പരാമർശം.
Discussion about this post