തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒരു മാസത്തേക്ക് അവധിയെടുത്ത് മാറുന്ന ജേക്കബ് തോമസ് തിരിച്ച് ഈ തസ്തികയിലേയ്ക്ക് വരാനിടയില്ലെന്ന് സൂചന. ഇനി അക്കാദമിക് രംഗത്തേയ്ക്ക് തിരിയാനാണ് ജേക്കബ് തോമസിന്റെ തീരുമാനമെന്നാണ് അറിയുന്നത്.
ഒരു മാസത്തിനു ശേഷം തിരിച്ചവരുന്നത് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് ആയിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സര്‍ക്കാര്‍ ജോലിയില്‍ തുടരേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് വിവരം. ഇപ്പോള്‍ അവധിയില്‍ പോകുന്നതിന്റെ കാരണം പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജേക്കബ് തോമസ് സൂചന നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയായതിനെ തുടര്‍ന്ന് വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ കോണുകളില്‍നിന്ന് കടുത്ത എതിര്‍പ്പുകളുയര്‍ന്നിരുന്നു. സി.പി.എമ്മിലും സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളോട് അതൃപ്തിയുണ്ടായിരുന്നു. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജേക്കബ് തോമസ് സ്വീകരിച്ച നിലപാടാണ് പാര്‍ട്ടിയെ അദ്ദേഹത്തിന് എതിരാക്കി മാറ്റിയത്. ഇ.പി ജയരാജന്‍ മന്ത്രിയായിരിക്കെ നടന്ന നിയമനങ്ങളില്‍ സ്വജനപക്ഷപാതമുണ്ടെന്ന നിലപാടില്‍ വിജിലന്‍സും ജേക്കബ് തോമസും ഉറച്ചുനിന്നത് പാര്‍ട്ടി പ്രതിച്ഛായയെ ബാധിച്ചിരുന്നു.
സ്‌പോര്‍ട്‌സ് ലോട്ടറിയുമായി ബന്ധപ്പെട്ട കേസില്‍ ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചതും സി.പി.എമ്മിനെ ബുദ്ധിമുട്ടിലാക്കി. ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് പാര്‍ട്ടിനേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൂടാതെ, ഐ.എ.എസ്. ഉദ്യോഗസ്ഥ സംഘടന ജേക്കബ് തോമസിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുകയും ഡ്രഡ്ജര്‍ ഇടപാട് സംബന്ധിച്ചും സ്വത്തു സംബന്ധിച്ചും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ആദ്യംമുതല്‍ ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു മുഖ്യമന്ത്രിയ്ക്ക് വിവിധ കോണുകളില്‍നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് നിലപാടില്‍ മാറ്റംവരുത്തേണ്ട സാഹചര്യമുണ്ടായി. വിജിലന്‍സിനെതിരെ ചില ഹൈക്കോടതി പരാമര്‍ശങ്ങള്‍ വന്നതിനെ തുടര്‍ന്ന് വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായി അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത് എന്നാണ് സൂചന.
അതേസമയം ജേക്കബ് തോമസിന്‍റെ ഒഴിവിലേക്ക് സംസ്ഥാന പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല. മുൻ മന്ത്രി ഇ.പി. ജയരാജൻ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടി.പി. ദാസൻ ഉൾപ്പെട്ട സ്പോർട്സ് ലോട്ടറി കേസ്, മുൻ ധനമന്ത്രി കെ.എം. മാണി ഉൾപ്പെട്ട ബാറ്ററി, ബാർ കേസുകൾ എന്നിവയിൽ ജേക്കബ് തോമസ് കർശന നിലപാടെടുത്ത സാഹചര്യത്തിൽ അവധിയിൽ പ്രവേശിക്കാൻ അദ്ദേഹത്തോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
Discussion about this post