കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടം നിര്‍മിച്ചതില്‍ വന്‍ അപാകത കണ്ടെത്തി. ഇത് സംബന്ധിച്ച് എന്‍ഐടിയുടെ പരിശോധനാ ഫലം പുറത്തു വന്നു. കോണ്‍ക്രീറ്റിംഗില്‍ അടക്കം വലിയ പോരായ്മകള്‍ ഉണ്ടെന്ന് എന്‍ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കെട്ടിട നിര്‍മാണത്തില്‍ വലിയ വീഴ്ച സംഭവിച്ചതായും നിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചത് കെട്ടിടത്തിന് വലിയ ബലക്ഷയമുണ്ടാകാന്‍ ഇടയാക്കിയതായും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2015-ല്‍ പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരമാണ് തിരുച്ചിറപ്പിള്ളി എന്‍ഐടിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ സി. നടരാജന് റിപ്പോര്‍ട്ട് നല്‍കിയത്. നൂറു കോടിയിലധികം ചെലവിട്ട് 2006-ല്‍ ഉദ്ഘാടനം ചെയ്ത ബഹുനില സമുച്ചയത്തിന് ബലക്ഷയം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ പഠനത്തിനായി തിരുച്ചിറപ്പിള്ളി എന്‍ഐടിയെ സമീപിച്ചത്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാണ് കെട്ടിട നിര്‍മാണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പ്രൊഫ. എന്‍. നടരാജന് റിപ്പോര്‍ട്ട് നല്‍കിയത്. പോരായ്മകള്‍ക്കൊപ്പം ബലപ്പെടുത്തേണ്ട ആവശ്യകതകളെ കുറിച്ചും പൊതുമരാമത്ത് വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു.
കെട്ടിടത്തിന്റെ കോണ്ക്രീറ്റിങില് ഉള്‍പ്പെടെ വലിയ പോരായ്മകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി കെട്ടിടം നിര്‍മിക്കാന്‍ ഉപയോഗിച്ച സിമെന്റും മണലും കമ്പിയും വെള്ളവും അടക്കം ഗുണനിലവാരം ഇല്ലാത്തതാകാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രത്യേകിച്ച് സി ബ്ലോക്കിന്റെ നിര്‍മാണമാണ് പഠനവിധേയമാക്കിയത്.
അടുത്തിടെ കോണ്‍ക്രീറ്റ് പൊളിഞ്ഞുവീഴുകയും മറ്റും ചെയ്തതോടെ ഹൈക്കോടതിയുടെ എട്ടാം നിലയില്‍ നിന്ന് ഫയലുകളടക്കം നീക്കിയിരുന്നു. പൊളിഞ്ഞുവീണ ഭാഗങ്ങളിലും സി ബ്ലോക്കിലും ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ബലപ്പെടുത്തല്‍ നടത്തുകയാണ്. ഇതിനായി പ്രൊഫ. സി. നടരാജന് ഹൈക്കോടതിയില്‍ എത്തി പൊതുമരാമത്ത് വകുപ്പിന് സാങ്കേതിക ഉപദേശം നല്‍കിയിരുന്നു. 41 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ ബലപ്പെടുത്തലിനായി മാത്രം വിനിയോഗിക്കുന്നത്.
കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ച് രണ്ട് വര്‍ഷമായിട്ടും ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതിയോ പൊതുമരാമത്ത് വകുപ്പോ തയാറായിട്ടില്ല.
Discussion about this post