കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ കനത്ത തിരിച്ചടിയേറ്റ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. കോടതി വിധി ഇടതു മുന്നണി സര്‍ക്കാരിനോ, വിപ്ലവപാര്‍ട്ടിക്കോ തിരിച്ചടിയല്ല എന്ന് പറയുന്ന ജയശങ്കര്‍ ഇതിലും കുറഞ്ഞ നിരക്ക് നിശ്ചയിച്ചാല്‍ മെഡിക്കല്‍ കോളേജ് മത്തികച്ചവടത്തിന് പോയെനെയെന്നും പരിഹസിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
അല്ലാ അല്ലാ, തിരിച്ചടിയല്ല..സ്വാശ്രയ മേടിക്കൽ കോളേജ് കേസിലെ സുപ്രീം കോടതി ഉത്തരവ് ഇടതു മുന്നണി സർക്കാരിനോ വിപ്ലവപ്പാർട്ടിക്കോ തിരിച്ചടിയല്ല. നമ്മൾ ചെയ്യാൻ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ കോടതി ചെയ്തിട്ടുളളത്. പ്രതിവർഷ ഫീസ് 11ലക്ഷം, കോഴ്സിനു മൊത്തം അരക്കോടി.ഇതിലും കുറഞ്ഞ നിരക്ക് നിശ്ചയിച്ചാൽ പാവം സ്വാശ്രയ മുതലാളിമാർക്കു നഷ്ടം വന്നേനെ. അവർ മേടിക്കൽ കോളേജ് പൂട്ടി മത്തിക്കച്ചോടത്തിന് പോയേനെ. അത് അറിയാവുന്നതു കൊണ്ടാണ് സർക്കാർ വക്കീൽ ഉരുണ്ടുകളിച്ചതും ഇതുപോലെ ഒരു ഉത്തരവ് നേടിയെടുത്തതും. ഇപ്പോൾ പഴി കോടതിക്ക്, ലാഭം മുതലാളിമാർക്ക്, പ്രതിഷേധിക്കാനും സമരം ചെയ്യാനുമുളള അവസരം നമുക്ക്.കോടതിവിധി അറിഞ്ഞ് ചില വിദ്യാർഥികൾ പൊട്ടിക്കരഞ്ഞു, രക്ഷിതാക്കൾ മോഹാലസ്യപ്പെട്ടു എന്നൊക്കെ ചില ബൂർഷ്വാ പത്രങ്ങൾ പറയുന്നത് പച്ചക്കളളമാണ്. കുട്ടികളും മാതാപിതാക്കളും ആനന്ദാശ്രു പൊഴിക്കുകയാണുണ്ടായത്.അരക്കോടി എടുക്കാനില്ലാത്ത കുട്ടികൾ മേടിക്കൽ കോളേജിൽ പഠിക്കണം എന്ന് ആഗ്രഹിക്കുന്നതേ തെറ്റാണ്; പാർലമെന്ററി അവസരവാദമാണ്. മാർക്സിസത്തിന് എതിരാണ്.കാശില്ലാത്ത കുട്ടികൾ MBBSനു പോയി ആയുസ്സു പാഴാക്കാതെ സർക്കാർ കോളേജിൽ ഫീസേ കൊടുക്കാതെ BAക്കോ BScക്കോ നടക്കട്ടേ, എത്തപ്പൈയിൽ ചേർന്നു പ്രവർത്തിക്കട്ടേ, പ്രിൻസിപ്പാളിൻ്റെ കസേര കത്തിച്ചും ജഡ്ജിമാരെ നാടുകടത്തിയും നേതാക്കന്മാരാകട്ടേ എമ്മല്ലേമാരും മന്ത്രിമാരും ആകട്ടേ.കാശും പണവും ഉണ്ടാകുമ്പോൾ മക്കളെ സ്വാശ്രയത്തിലോ ബെർമിങ്ഹാമിലോ വിട്ടു പഠിപ്പിക്കട്ടേ.വിപ്ലവം ജയിക്കട്ടേ!
[fb_pe url=”https://www.facebook.com/AdvocateAJayashankar/posts/1271812329615157″ bottom=”30″]
Discussion about this post