ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ. പാക് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഭീകരത കാരണം 65 വർഷം പഴക്കമുള്ള കരാർ ഉപേക്ഷിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് പറഞ്ഞു. ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച സിന്ധു നദീജല കരാറിനെക്കുറിച്ചുള്ള പാക് പ്രതിനിധിയുടെ പരാമർശങ്ങൾക്കെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 20,000-ത്തിലധികം ഇന്ത്യക്കാർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പാക് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരത സാധാരണക്കാരുടെ ജീവൻ, മതസൗഹാർദ്ദം, സാമ്പത്തിക അഭിവൃദ്ധി എന്നിവയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
ജലം ജീവനാണ്, യുദ്ധായുധമല്ല എന്ന് പറഞ്ഞ പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ കരാർ വിഷയം ഉന്നയിച്ചതിന് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം. 1960-ൽ ഒപ്പുവച്ച കരാർ ഏപ്രിൽ 23-ന് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു, പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു ഇന്ത്യയുടെ നടപടി. ഭീകരാക്രമണവുമായി അതിർത്തി കടന്നുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യ നടപടി സ്വീകരിച്ചത്. നദീതീര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു.
ഇന്ത്യ 65 വർഷങ്ങൾക്ക് മുമ്പ് സിന്ധു നദീജല കരാറിൽ ഏർപ്പെട്ടത് നല്ല വിശ്വാസത്തോടെയാണ്. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ ആത്മാവോടും സൗഹൃദത്തോടും കൂടി അവസാനിച്ചുവെന്ന് വിവരിക്കുന്നുവെന്നും ഹരീഷ് പറഞ്ഞു. ആറര പതിറ്റാണ്ടിനിടയിൽ, മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളുമായി പാകിസ്താൻ ആ കരാറിന്റെ ആത്മാവ് ലംഘിച്ചുവെന്നും പർവ്വതനേനി കൂട്ടിച്ചേർത്തു.
Discussion about this post