തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യതനേടിയ പാവപ്പെട്ട ഒരു വിദ്യാര്‍ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കു വിശ്വസിച്ചെത്തിയ അനീറ്റക്ക് നിരാശ മാത്രം ഫലം. ആലപ്പുഴ കലവൂരിലെ മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍നിന്ന് തിരുവനന്തപുരത്തെത്തിയ അനീറ്റും അച്ഛനും ഈ പ്രതീക്ഷയില്‍ ചൊവ്വാഴ്ച വീണ്ടും പ്രവേശനത്തിനായെത്തി.
അഞ്ചു ലക്ഷത്തിന് ഡി.ഡി.യും ആറു ലക്ഷത്തിന് ബാങ്ക് ഗാരണ്ടിയും നല്‍കണമെന്ന ആവശ്യം ഗോകുലം മെഡിക്കല്‍ കോളേജ് ചൊവ്വാഴ്ചയും ആവര്‍ത്തിച്ചതോടെ ഇരുവരുടെയും പ്രതീക്ഷ നശിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയെങ്കിലും കോളേജധികൃതരും പ്രവേശന കമ്മിഷണറേറ്റിലുള്ളവരും കൈമലര്‍ത്തി. ഇതോടെ ഇവര്‍ മടങ്ങി.
ആലപ്പുഴയിലെ കലവൂര്‍ അരശര്‍കടവ് വീട്ടില്‍ ആന്റണിയുടെ മകളാണ് അനീറ്റ്. നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയിരുന്നു. വാര്‍ത്തകണ്ട സുമനസ്സുകളുടെ സഹായത്തോടെ സ്വരൂപിച്ച അഞ്ചുലക്ഷത്തിന്റെ ഡി.ഡി.യുമായാണ് പ്രവേശനത്തിനെത്തിയത്. പ്രവേശനം നേടിയാല്‍ ശേഷിക്കുന്ന ആറുലക്ഷം കൊടുക്കാനുള്ള ശേഷിയില്ലെന്ന് അനീറ്റിന്റെ അച്ഛന്‍ പറഞ്ഞു. ശേഷിക്കുന്ന തുക നല്‍കിയില്ലെങ്കില്‍ അടച്ച അഞ്ചുലക്ഷം നഷ്ടമാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് പ്രവേശനം വേണ്ടെന്നുവെച്ച് മടങ്ങുന്നതെന്ന് അനീറ്റ് അറിയിച്ചു. തിങ്കളാഴ്ചയും ഇവര്‍ പ്രവേശനത്തിനെത്തിയിരുന്നു.
എന്നാല്‍ പ്രവേശനനടപടികള്‍ക്കിടെ ഫീസ് കൂട്ടിയതറിഞ്ഞ് ഇവര്‍ മടങ്ങിയിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നത്. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയായിരുന്നു അനീറ്റ് വന്നത്. തുടര്‍ന്ന് അവിടത്തെ അവസരവും അനീറ്റയ്ക്ക് നഷ്ടമായി.
ഇതുപോലെ ഒട്ടേറെ കുട്ടികള്‍ ഇതേ രീതിയില്‍ മടങ്ങിയിട്ടുണ്ട്. അടച്ച ഫീസ് തിരികെ കിട്ടില്ലെന്നറിഞ്ഞതോടെ സമര്‍ഥരായ ഒട്ടേറെ കുട്ടികള്‍ പ്രവേശനം വേണ്ടെന്നുവെച്ചു. ഇവരില്‍ പലരും സ്‌പോട്ട് അഡ്മിഷന് അപേക്ഷനല്‍കി കാത്തിരിക്കുകയാണ്. ഫീസ് കുറഞ്ഞ മറ്റു കോഴ്‌സുകളിലാണ് ഇവരുടെ പ്രതീക്ഷ.
Discussion about this post