തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേസിന് പോയി സര്‍ക്കാര്‍ ചെലവാക്കിയത് 20.14 ലക്ഷം രൂപ. സര്‍ക്കാറിന് വേണ്ടി പുറമേ നിന്ന് നിയോഗിച്ച അഭിഭാഷകര്‍ക്കുള്ള ഫീസായാണ് ഇത്രയും തുക ചെലവാകുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
വിധിയ്ക്കെതിരായ അപ്പീല്‍, ക്ലാരിഫിക്കേഷന്‍, റിവിഷന്‍ ഹര്‍ജികള്‍, സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി എന്നിവയ്ക്കായി 20,14,560 രൂപയാണ് ചെലവ്. എന്നാല്‍ ഉത്തരവ് ലഭിച്ചിട്ടില്ലാത്തതിനാല്‍ തുക കൈമാറിയിട്ടില്ല. സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി.പ്രകാശിന് പുറമേ മുതിര്‍ന്ന അഭിഭാഷകരായ പി.പി റാവു, ഹരീഷ് എന്‍.സാല്‍വേ, സിദ്ധാര്‍ത്ഥ് ലൂത്ര, ജയ്ദീപ് ഗുപ്ത എന്നിവരെയാണ് നിയോഗിച്ചത്.
സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിക്കണമെന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചപ്പോള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഹരീഷ് സാല്‍വേയും പി.പി റാവുവുമാണ് ഹാജരായത്. തുടര്‍ന്ന് സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജയദീപ് ഗുപ്തയെ നിയോഗിച്ചു. വ്യക്തത ആവശ്യപ്പെട്ടുള്ള ക്ലാരിഫിക്കേഷന്‍ ഹര്‍ജിയില്‍ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ഹാജരായത്. വീണ്ടും റിവിഷന്‍ ഹര്‍ജി നല്‍കിയപ്പോഴും ഗുപ്തയെ നിയോഗിക്കുകയായിരുന്നു.
അഭിഭാഷക ഫീസിനത്തില്‍ ചെലവ്:
ഹരീഷ് സാല്‍വേ -10 ലക്ഷം, പി.പി റാവു -4,40,000, ജയ്ദീപ് ഗുപ്ത -3,30,000(രണ്ടു ഹര്‍ജികളിലായി), സിദ്ധാര്‍ത്ഥ് ലൂത്ര -2,20,000, ജി.പ്രകാശ് -24560(എല്ലാ ഹര്‍ജികള്‍ക്കും). സുപ്രീംകോടതിയിലെ കേസുകളില്‍ കേസിന്റെ പ്രാധാന്യമനുസരിച്ച് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അഡ്വക്കേറ്റ് ജനറലാണ് മുതിര്‍ന്ന അഭിഭാഷകരെ നിയമിക്കുന്നത്.
ഇവരുടെ ഫീസ് മുന്‍കൂട്ടി നിശ്ചയിക്കാറില്ല. അഭിഭാഷകര്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സര്‍ക്കാര്‍ ഉത്തരവിനായി സമര്‍പ്പിച്ചിക്കുകയാണ് ചെയ്യുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ വിവരാവകാശ മറുപടിയില്‍ അറിയിച്ചു
Discussion about this post