മുംബൈ: കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ പാര്‍ട്ടി വിട്ടു. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. മറ്റ് പാര്‍ട്ടിയില്‍ ചേരുന്നത് ഉള്‍പ്പടെ ഭാവി കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത തീരുമാനം എന്തെന്ന് അദ്ദേഹം പ്രഖ്യാപിച്ചില്ലെങ്കിലും ബിജെപിയിലേക്കാണ് റാണെ എന്നാണ് ലഭിക്കുന്ന സൂചനകള്‍. തന്നോടൊപ്പം രണ്ട് മക്കള്‍ക്കും തിരഞ്ഞെടുപ്പില്‍ സീറ്റ് ഉള്‍പ്പടെയുള്ള ഉറപ്പുകള്‍ക്കായി അദ്ദേഹം അണിയറയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഗസ്റ്റ് അവസാനം റാണെയുടെ വീട്ടിലെത്തി കണ്ടിരുന്നു. കൊങ്കണ്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള റാണെയുടെ വരവ് മേഖലയില്‍ പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. സംസ്ഥാനത്ത് ബിജെപിക്ക് കാര്യമായ ശക്തിയില്ലാത്ത ഏക മേഖല കൊങ്കണാണ്. മന്ത്രിസ്ഥാനവും മക്കള്‍ക്ക് രണ്ട് പേര്‍ക്കും അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുമാണ് റാണെ ബിജെപി നേതൃത്വത്തോട് ചോദിക്കുന്നതെന്നാണ് വിവരം.
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയ്ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയതോടെ 2005 ലാണ് അദ്ദേഹം പാര്‍ട്ടിക്ക് പുറത്താക്കിയത്. പിന്നീട് കോണ്‍ഗ്രസിലെത്തിയ റാണെ റവന്യുമന്ത്രിയായി. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് വിലാസ് റാവു ദേശ്മുഖിനെ നീക്കിയപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതെ അശോക് ചവാനെ മുഖ്യമന്ത്രിയാക്കിയതിനെതിരെ കലാപക്കൊടി ഉയര്‍ത്തി.
വൈകാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. പിന്നീട് സോണിയ ഗാന്ധിയെ കണ്ട് ഖേദപ്രകടനം നടത്തി തിരിച്ചെത്തി വ്യവസായ മന്ത്രിയായി. മക്കളായ നിതേഷിനേയും നിലേഷിനേയും രാഷ്ട്രീയത്തിലിറക്കി. പക്ഷേ 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നീലേഷ് റാണെ പരാജയപ്പെട്ടു. നിതേഷ് നിയമസഭയിലെത്തി. വൈകാതെ റാണെയും. ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ റാണെ ഇനി ബിജെപിയിലാണ് രാഷ് ട്രീയ ഭാവി ലക്ഷ്യമിടുന്നത്.
Discussion about this post