ഡൽഹി: ഇന്ത്യയിലെ 125 കോടി ആളുകൾ ഒരുമിച്ചു നിന്നാൽ ശുചിത്വ ഭാരതമെന്ന സ്വപ്നം യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുചിത്വവുമായി ബന്ധപ്പെട്ട് ആളുകളുടെ മനോഭാവം മാറാതെ ഇന്ത്യയെ ശുചിയാക്കാനുള്ള യജ്ഞം വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് യജ്ഞമെന്നത് ‘വ്യവസ്ഥ’ (തയാറെടുപ്പ്), ‘വിചാർ’ (ചിന്താഗതിയും മനോഭാവവും) എന്നിവ ഉൾപ്പെടുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹി വിഗ്യാൻ ഭവനിൽ സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരം മഹാത്മ ഗാന്ധിമാരും ഒരു ലക്ഷം മോദിമാരും എല്ലാ സംസ്ഥാന സർക്കാരുകളും അവിടുത്തെ മുഖ്യമന്ത്രിമാരും ഒരുമിച്ചു നിന്നാലും ശുചിത്വ ഭാരതമെന്ന സ്വപ്നം സ്വപ്നമായി അവശേഷിക്കുകയെ ഉള്ളൂ. അതേസമയം, രാജ്യത്തെ 125 കോടി ആളുകളും ഒരുമിച്ചു മനസ്സു വച്ചാൽ, സ്വപ്നം യാഥാർഥ്യമാകുമെന്നും മോദി പറഞ്ഞു.
വൃത്തിയെക്കുറിച്ച് എല്ലാ മനുഷ്യർക്കും ഒരേ അഭിപ്രായമാണെങ്കിലും വ്യക്തിപരമായി ഉത്തരവാദിത്തമേൽക്കാൻ ആരും തയാറല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശുചിത്വഭാരതമെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിനുള്ള പ്രധാന തടസ്സം ഈയൊരു മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വം ആവശ്യമാണ് എന്ന കാര്യത്തിൽ ആർക്കും രണ്ട് അഭിപ്രായമില്ല. എന്നാൽ, അതിന് മുൻകയ്യെടുക്കാൻ നാം തയ്യാറല്ല. സർക്കാർ ഇടപെട്ട് നമ്മുടെ പരിസരം ശുചിയാക്കാൻ കാത്തിരിക്കാതെ, സ്വയം സന്നദ്ധരായി രംഗത്തിറങ്ങാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ശുചിത്വത്തിന് പ്രാധാന്യം കൊടുക്കാത്ത കുടുംബങ്ങൾ വിവിധ രോഗങ്ങളുടെ പേരിൽ ആശുപത്രികളിൽ കൂടുതൽ പണം മുടക്കേണ്ടി വരുന്നതായും യുനിസെഫിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് മോദി ചൂണ്ടിക്കാട്ടി. 10,000 കുടുംബങ്ങൾക്കിടയിൽ നടത്തിയ സർവേയിലാണ് ശുചിമുറി പണിയാനും ശുചിത്വം പാലിക്കാനും ശ്രമിക്കാത്ത കുടുംബങ്ങൾ വർഷാവർഷം കുറഞ്ഞത് 50,000 രൂപയെങ്കിലും ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുന്നതായി കണ്ടെത്തിയത്.
Discussion about this post