ന്യൂഡൽഹി : 30 ക്യാബിനറ്റ് മന്ത്രിമാർ അടക്കം 72 അംഗ മോദി മന്ത്രിസഭയിൽ ഏറെ ശ്രദ്ധേയരായി 7 വനിതാ മന്ത്രിമാരും ഉൾപ്പെടുന്നു. ഒന്നാം നരേന്ദ്രമോദി സർക്കാരിലും രണ്ടാം നരേന്ദ്രമോദി സർക്കാരിലും പ്രതിരോധ മന്ത്രിയായും ധനമന്ത്രിയായും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച നിർമ്മല സീതാരാമൻ മുതൽ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയായ രക്ഷാ ഖഡ്സേ വരെയുള്ള മോദി മന്ത്രിസഭയിലെ ആ 7 വനിതാരത്നങ്ങൾ ആരൊക്കെയാണെന്ന് അറിയാം.
നിർമ്മല സീതാരാമൻ : കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന നിർമ്മല സീതാരാമൻ മൂന്നാം മോദി മന്ത്രിസഭയിൽ ധനമന്ത്രിയോടൊപ്പം തന്നെ കോർപ്പറേറ്റ് കാര്യമന്ത്രിയായും പ്രവർത്തിക്കും. മൂന്നാം നരേന്ദ്രമോദി സർക്കാരിലെ ഏറ്റവും പ്രമുഖയായ വനിതയും നിർമ്മല സീതാരാമൻ തന്നെയാണ്.
അന്നപൂർണ്ണ ദേവി : മൂന്നാം നരേന്ദ്രമോദി സർക്കാരിൽ വനിതാ ശിശു വികസന മന്ത്രിയാണ് അന്നപൂർണ്ണാദേവി. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ വിട്ട് അഞ്ച് വർഷം മുൻപാണ് അന്നപൂർണ ദേവി ബിജെപിയിൽ ചേർന്നത്. ജാർഖണ്ഡിലെ കൊഡെർമ സീറ്റിൽ നിന്നും വിജയിച്ചു കൊണ്ടാണ് അന്നപൂർണ്ണാദേവി ലോക്സഭയിലേക്ക് എത്തിയിട്ടുള്ളത്.
ശോഭ കരന്തലജെ : നരേന്ദ്രമോദി സർക്കാരിൽ കാർഷിക, ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിൽ സഹമന്ത്രിയായിരുന്ന ശോഭ കരന്തലജെ മൂന്നാം നരേന്ദ്രമോദി സർക്കാരിലും മന്ത്രിസഭയിൽ ഉണ്ടാകും. കർണാടകയിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശോഭ മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും സഹമന്ത്രിയുടെ ചുമതലയായിരിക്കും നിർവഹിക്കുക.
രക്ഷാ ഖഡ്സെ : മൂന്നാം നരേന്ദ്രമോദി സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമാണ് രക്ഷാ ഖഡ്സെ. 37 വയസ്സുകാരി ആയ രക്ഷ യുവജനകാര്യ കായിക മന്ത്രാലയത്തിൽ സഹമന്ത്രിയായി ആണ് ചുമതല ഏറ്റിട്ടുള്ളത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ഏകനാഥ് ഖഡ്സെയുടെ മരുമകൾ കൂടിയാണ് രക്ഷ.
അനുപ്രിയ പട്ടേൽ : ഉത്തർപ്രദേശിലെ മിർസാപ്പൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനുപ്രിയ പട്ടേൽ മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ ആരോഗ്യ, കുടുംബക്ഷേമ, രാസവളം മന്ത്രാലയത്തിൽ സഹമന്ത്രിയായാണ് ചുമതലിക്കുന്നത്. നേരത്തെയും സഹമന്ത്രിയായി ചുമതല നിർവഹിച്ചിട്ടുള്ള അനുപ്രിയ പട്ടേൽ തുടർച്ചയായി മൂന്നാം തവണയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.
സാവിത്രി താക്കൂർ : മധ്യപ്രദേശിൽ നിന്നും ഉള്ള സാവിത്രി താക്കൂർ വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ സഹമന്ത്രിയുടെ ചുമതലയാണ് നിർവഹിക്കുക. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പശ്ചാത്തലത്തിൽ നിന്നും ഉയർന്നുവന്ന സാവിത്രി താക്കൂർ വനവാസികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലൂടെയാണ് പൊതു ജീവിതം ആരംഭിച്ചത്. മധ്യപ്രദേശിലെ ദർ ലോക്സഭാ മണ്ഡലത്തിൽ നിന്നും 2,18,665 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സാവിത്രി താക്കൂർ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി രാധേശ്യാം മുവായിലിനെ പരാജയപ്പെടുത്തിക്കൊണ്ട് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിമു ബെൻ ബംഭാനിയ : ഗുജറാത്തിൽ നിന്നും ലോക്സഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ട നിമു ബെൻ ബംഭാനിയ മൂന്നാം നരേന്ദ്രമോദി സർക്കാരിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ സഹമന്ത്രിയായാണ് പ്രവർത്തിക്കുക. ആം ആദ്മി പാർട്ടിയുടെ ഉമേഷ് മാക്വാനയെ നാലര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തികൊണ്ടാണ് നിമു ബെൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന നിമു ബെൻ ബംഭാനിയ മഹിളാമോർച്ചയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തുകയും പിന്നീട് ഗുജറാത്തിലെ ഭാവ്നഗറിൽ മേയർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
Discussion about this post