ന്യൂഡൽഹി : മോദി 3.0 മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി മാറിയിരിക്കുകയാണ് കിഞ്ജരാപ്പു രാം മോഹൻ നായിഡു. തെലുങ്കുദേശം പാർട്ടി എംപിയായ നായിഡുവിന് സിവിൽ ഏവിയേഷൻ മന്ത്രിസ്ഥാനമാണ് ലഭിച്ചത്. 2014-ൽ ആന്ധ്രപ്രദേശിലെ ശ്രീകാകുളം ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് രാം മോഹൻ നായിഡു ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2019-ലും 2024-ലും അദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്നും വിജയം തുടർന്നു.
35 വയസ്സ്കാരനായ രാം മോഹൻ നായിഡുവിന് എംപി ആയുള്ള മൂന്നാമൂഴത്തിലാണ് മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ആകാനുള്ള അവസരം ലഭിച്ചത്. പരേതനായ മുൻ കേന്ദ്രമന്ത്രി കിഞ്ജരാപ്പു യെരൻ നായിഡുവിൻ്റെ മകനാണ് രാം മോഹൻ. 2012-ൽ ഒരു വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചതോടെയാണ് രാം മോഹൻ നായിഡു രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. 26-ആം വയസ്സിൽ അദ്ദേഹം തൻ്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം നടത്തുകയും ആദ്യ ശ്രമത്തിൽ തന്നെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഡൽഹി പബ്ലിക് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രാം മോഹൻ നായിഡു പർഡ്യൂ യൂണിവേഴ്‌സിറ്റിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പിന്നീട് യുഎസിലെ ന്യൂയോർക്കിലുള്ള ലോംഗ് ഐലൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും പൂർത്തിയാക്കി. തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ അടുത്ത അനുയായിയും ടിഡിപി ദേശീയ ജനറൽ സെക്രട്ടറിയും കൂടിയാണ് രാം മോഹൻ നായിഡു.
Discussion about this post