കാർഗിൽ: അതിർത്തിയിൽ അത്യാധുനിക ആയുധങ്ങളുടെ പ്രദർശനമൊരുക്കി സൈന്യം.കാർഗിലിലെ ദ്രാസ് മേഖലയിൽ ശത്രുക്കളുടെ നീക്കം മനസ്സിലാക്കി തിരിച്ചടിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളാണ് സൈന്യം പ്രദർശിപ്പിച്ചിരിക്കുന്നത്.
സൈന്യം പുതിയതായി വാങ്ങിയ ആയുധങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. പ്രദർശനം കാണാനെത്തുന്നവർക്ക് അവയുടെ പ്രവർത്തനം ഉദ്യോഗസ്ഥർ വിശദീകരിച്ചു കൊടുക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടു വന്ന തോക്ക് ലോഞ്ചർ, ലേസർ റേഞ്ച് ഫൈൻഡർ തുടങ്ങിയ ആയുധങ്ങൾ ശത്രുക്കളുടെ നീക്കം നിരീക്ഷിച്ച് ആക്രമണം നടത്താൻ ഉതകുന്നവയാണെന്ന് ആർമി ഉദ്യോഗസ്ഥനായ ഭൂപീന്ദർ സിംഗ് പറഞ്ഞു. അതിവേഗ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മിസൈൽ ലോഞ്ചറുകൾ മഴയിലും മഞ്ഞുവീഴ്ചയിലും കൃത്യമായി ശത്രുക്കളുടെ നീക്കം നിർണ്ണയിക്കാൻ ശേഷിയുള്ളവയാണെന്ന് കരസേന ഉദ്യോഗസ്ഥൻ അശോക് കുമാർ വിശദീകരിച്ചു.
‘ഓപ്പറേഷൻ വിജയ്’ എന്ന സൈനിക നീകത്തിലൂടെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേന പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന്റെ ഇരുപതാം വാർഷികമാണ് ജൂലൈ 26. കാർഗിൽ വിജയ ദിനാഘോഷത്തിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കായി പ്രത്യേക ആയുധ പ്രദർശനമൊരുക്കിയത്.
1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരസൈനിർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കാൻ രാഷ്ടപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച ദ്രാസ്സിലെ കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും.
Discussion about this post