അവധിക്കാല സീസണിൽ വിദേശത്തു നിന്നും കേരളത്തിലേക്ക് പ്രത്യേക സർവ്വീസുകൾ നടത്തി വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കുമെന്ന് വ്യോമയാന മന്ത്രി കേരളത്തിലെ എം.പിമാർക്ക് ഉറപ്പ് നൽകിയതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഓണക്കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവ്വീസ് ഉണ്ടാകും.
പ്രവാസി ലീഗൽ സെൽ 10ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് ഗൾഫ് വഴി അല്ലാതെ നേരിട്ട് വിമാന സർവ്വീസ് വേണമെന്ന ആവശ്യവും വ്യോമയാന മന്ത്രി അംഗീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കായുളള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി മാറിയിട്ടുണ്ട്. വിദേശത്ത് ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാർക്ക് കാലാവധി ഇന്ത്യയിൽ പൂർത്തിയാക്കാൻ അറുപതിലേറെ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
ചില കാരണങ്ങൾ കൊണ്ട് ചില പ്രവാസി തടവുകാർ ഈ സൗകര്യം വേണ്ടെന്ന്
വയ്ക്കുന്നുണ്ട്. റിക്രൂട്ടിങ്ങ് ഏജന്റുമാരുടെ ചൂഷണത്തിനു പരിഹാരം കാണാൻ കഴിയുന്ന രീതിയിലാണ് എമിഗ്രേഷൻ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. മോദി സർക്കാർ വന്നതോടെ പ്രവാസികളുടെ പ്രശ്‌നങ്ങൾക്കും ക്ഷേമത്തിനും മുന്തിയ പരിഗണന നൽകുന്നു. വിവരാവകാശ നിയമത്തിൽ ഒരു തരത്തിലുളള വെളളം ചേർക്കലിനും സർക്കാർ കൂട്ടു നിൽക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post