തൃശ്ശൂർ : കനത്ത മഴയ്ക്ക് പിന്നാലെ തൃശ്ശൂർ ജില്ലയിൽ മിന്നൽ ചുഴലി. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. ജാം നഗറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് മരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തിലാണ് മിന്നൽ ചുഴലിയുണ്ടായത്. ചുഴലിയെ തുടര്‍ന്ന് പമ്പ് ഹൗസ് തകര്‍ന്നുവീണു. 100 ഏക്കർ വരുന്ന തോട്ടുപുര പാടശേഖരത്തിലെ മോട്ടോർ പുരയ്ക്കാണ് നാശമുണ്ടായത്. ഷെഡ്ഡിന്‍റെ മേൽക്കൂര പറന്നുപോവുകയും ട്രസ്സ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകി തെറിച്ചു വീഴുകയും ചെയ്തു.
മലപ്പുറം മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്. എറണാകുളത്ത് മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിന്‍റെ നാല് ഷട്ടറുകൾ ഉയർത്തി. പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post