ബെംഗളൂരു : മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ ഉണ്ടായ തർക്കത്തിന് പിന്നാലെ ആസിഡ് ആക്രമണം നടത്തി ഭർത്താവ്. കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ഭർത്താവ് മൊബൈലിൽ ഉച്ചത്തിൽ പാട്ട് വെച്ചത് ഭാര്യ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഭർത്താവ് ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വടക്കൻ ബെംഗളൂരുവിലെ സിദ്ധഹള്ളിയിലെ എൻഎംഎച്ച് ലേഔട്ടിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത് എന്ന് പോലീസ് വ്യക്തമാക്കി. ബ്യൂട്ടീഷൻ ആയി ജോലി ചെയ്യുന്ന 44 കാരിയായ സ്ത്രീയ്ക്ക് നേരെയാണ് ഭർത്താവിന്റെ ആസിഡ് ആക്രമണം ഉണ്ടായത്. മദ്യം വാങ്ങാൻ പണം ചോദിച്ച് ഭർത്താവ് നിരന്തരമായി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി 9 മണിയോടെ മദ്യപിച്ച് എത്തിയ ഭർത്താവ് ഭാര്യയുമായി വീണ്ടും തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് ഭർത്താവ് ടോയ്‌ലറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് കൊണ്ടുവന്ന ഭാര്യക്ക് നേരെ ഒഴിക്കുകയായിരുന്നു. തലയിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ കരച്ചിൽ കേട്ട് എത്തിയ അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും മുങ്ങിയ ഇരയുടെ ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post