ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ നില തെറ്റിയ പാകിസ്ഥാൻ കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നു. ജമ്മു കശ്മീരിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാകിസ്ഥാൻ സൈന്യവും ചാര സംഘടനയായ ഐ എസ് ഐയും തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് പ്രദേശത്ത് ഇന്ത്യ സുരക്ഷ ശക്തമാക്കി.
പാക് അധീന കശ്മീരിലെ പതിനെട്ട് ലോഞ്ച് പാഡുകളിൽ പാകിസ്ഥാൻ നിരവധി ഭീകരർക്ക് നുഴഞ്ഞു കയറാൻ പരിശീലനം നൽകുന്നതായാണ് വിവരം. ഈ പരിശീലനം പാകിസ്ഥാൻ സൈന്യവും ഐ എസ് ഐയും നേരിട്ട് നിയന്ത്രിക്കുന്നതായാണ് റിപ്പോർട്ട്.
നിയന്ത്രണ രേഖക്ക് സമീപവും ഭീകരർ ലോഞ്ച് പാഡുകൾ തയ്യാറാക്കിയിരിക്കുകയാണ്. മൻഷേരയിലും കോട്ലിയിലും എ-3യിലും ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ബലാക്കോട്ട്, ഗാർഹി, ഹബീബുള്ള, ബത്രാസി, ചേരോ മണ്ഡി, ഷിവായ് നാല, മുസ്കാര, അബ്ദുള്ള ബിൻ മസൂദ് എന്നിവിടങ്ങളിലായാണ് മൻഷേരയിലെ ലോഞ്ച് പാഡുകൾ.
കോട്ലിയിലെ ഗുല്‍പൂർ, സെസ, ബറാലി, ദുംഗി എന്നിവിടങ്ങളിൽ ഭീകര സാന്നിദ്ധ്യമുണ്ട്. കാളി ഘട്ടിയിലും ഹാസിരെയിലുമാണ് എ-3 മേഖലയിലെ ഭീകരവാദ ലോഞ്ച് പാഡുകൾ. ഇവയ്ക്ക് പുറമെ ബഹവല്‍പുർ, ബുംബ, ബർണാല എന്നിവിടങ്ങളിൽ പുതിയ ലോഞ്ച് പാഡുകളും ഉള്ളതായി റിപ്പോർട്ടുണ്ട്.
നേരിട്ടുള്ള എല്ലാ മർഗ്ഗങ്ങളും അടഞ്ഞതോടെ ഇന്ത്യയിലേക്ക് പരമാവധി ഭീകരരെ നുഴഞ്ഞു കയറ്റാനാണ് പാക് ശ്രമമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കാനാണ് പാകിസ്ഥാൻ ഇത്തരം നീചമായ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ലെഫ്റ്റ്നന്റ് ജനറൽ കെ ജെ എസ് ധില്ലൺ അറിയിച്ചു.
എല്ലാ ലോഞ്ച് പാഡുകളിലും നിറയെ ഭീകരരാണെന്നും നുഴഞ്ഞു കയറ്റ ശ്രമങ്ങൾ പാകിസ്ഥാൻ പതിവാക്കിയിരിക്കുകയാണെന്നും ധില്ലൺ പറയുന്നു. ഇതിനെല്ലാം പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൂഞ്ച്- രജൗറി മേഖലകളിലും നുഴഞ്ഞു കയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ട്. ജമ്മു കശ്മീരിൽ നിന്നും പിടിയിലായ ലഷ്കർ ഭീകരരുടെ കുറ്റസമ്മത മൊഴിയിൽ അവ സ്ഥിരീകരിക്കപ്പെട്ടുവെന്നും സൈന്യം അറിയിച്ചു. കശ്മീരിലെ ആരാധനാലയങ്ങളിൽ ആക്രമണങ്ങൾ നടത്തി വർഗ്ഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനും ഐ എസ് ഐ പദ്ധതിയിടുന്നുണ്ട്. ഭീകരവാദികളും പാകിസ്ഥാനിലെ ഭീകര തലവന്മാരും തമ്മിലുള്ള ആശയവിനിമയം ഡീ കോഡ് ചെയ്തതിൽ നിന്നാണ് സൈന്യത്തിന് ഈ വിവരം ലഭിച്ചത്.
കശ്മീരിൽ ക്രമസമാധാന പാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ സേനകളെ ആക്രമിക്കാൻ പ്രദേശത്തെ തീവ്ര ചിന്താഗതിക്കാരായ ജനങ്ങളോട് ഐ എസ് ഐ ആഹ്വാനം ചെയ്യുന്നതായും സൈന്യം വ്യക്തമാക്കി. എന്നാൽ പാകിസ്ഥാന്റെ എല്ലാ നീച തന്ത്രങ്ങളും പരാജയപ്പെടുത്താൻ സൈന്യം സുസജ്ജമാണെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post