പിറവം പളളിക്കേസിൽ ഓർത്തഡോക്‌സ് സഭയോട് സംസ്ഥാന സർക്കാർ തികഞ്ഞ അനീതി കാണിച്ചെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ പിറവം പള്ളിക്കേസിൽ കാണിക്കാത്ത തിരക്കായിരുന്നു ശബരിമലയിൽ സംസ്ഥാന സർക്കാർ കൈകൊണ്ടത്.ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന് ഓർത്തഡോക്‌സ് സഭയോട് വലിയ സ്‌നേഹമായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് കഴിഞ്ഞു. ഓർത്തഡോക്‌സ് സഭയോട് സർക്കാർ കാണിച്ചത് തികഞ്ഞ അനീതിയാണ്. തെരഞ്ഞെടുപ്പ് കണ്ടല്ല സർക്കാർ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും വി.മുരളീധരന് ആരോപിച്ചു. കോന്നിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
ക്ഷേത്ര ധ്വംസനത്തിനെതിരെ മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാടിന് സമാനമായ നിലപാടാണ് ശബരിമലയിൽ കെ. സുരേന്ദ്രൻ സ്വീകരിച്ചത്.
മന്നത്ത് പത്മനാഭനും ആർ ശങ്കറും ആയിരുന്നു ദേവസ്വം ബോർഡിന് ദിശാബോധം നൽകിയത്. എന്നാൽ എന്റെ വീട്ടിലുള്ളവർ ആചാര ലംഘനം നടത്തില്ല എന്ന് പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡൻറ് പോലും ഈ സർക്കാരിന് കീഴിൽ നിസ്സഹായനായി നില്ക്കുകയാണ്.
ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നവരെ സഹായിക്കാൻ കൂട്ടുനിൽക്കണോ എന്ന് എല്ലാവരും ആലോചിക്കണം. ആചാര സംരക്ഷണത്തിന് മന്നത്ത് പത്മനാഭന്റെ നിലപാടുകൾ പിന്തുടരണം. മന്നത്ത് പത്മനാഭന്റെ പിൻതലമുറകളെ അവഗണിച്ചു കൊണ്ടുള്ള നവോത്ഥാനം എന്ത് കൊണ്ട് മുന്നോട്ട് കൊണ്ട് പോകാൻ സർക്കാരിനായില്ല എന്ന് പരിശോധിച്ചാൽ മനസിലാകും.
എല്ലാവരെയും ഒന്നിച്ച് കൊണ്ട് പോകലാണ് നവോത്ഥാനം. മന്നത്ത് പത്മനാഭനാണ് യഥാർത്ഥ നവോത്ഥാന സൂര്യൻ. നവോത്ഥാനത്തിന്റെ പേരിൽ പിണറായി വിജയൻ നാടകം കളിച്ചാൽ അത് ജനങ്ങൾ തിരിച്ചറിയാനാവും. വിശ്വാസത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല. ശബരിമല ബിജെപിക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുള്ള വിഷയമല്ലെന്നും സുപ്രീം കോടതി വിധി അനുകൂലമായില്ലെങ്കിൽ ശബരിമലയിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മുരളീധരൻ വ്യക്തമാക്കി. ശബരിമലയിൽ കോൺഗ്രസ്സിന്റെ നയം വാളയാർ എത്തിയാൽ തീരുന്നതാണെന്നും പരിഹസിച്ചു. കഴിഞ്ഞ പ്രളയത്തിന് കേന്ദ്രം നൽകിയ സഹായം പോലും ഇതുവരെ സംസ്ഥാനം ചിലവഴിച്ചിട്ടില്ല. ഇതുവരെയുള്ള പ്രതിസന്ധി പോലും പരിഹരിക്കാൻ കഴിയാത്ത സർക്കാരാണ് റീ ബിൽഡ് കേരളം നടപ്പാക്കുമെന്ന് പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.
.
Discussion about this post