കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ കുഞ്ഞ് മരിക്കുന്നതിന് മുൻപായി രക്തം ഛർദ്ദിച്ചിരുന്നതായി വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ മര്‍ദ്ദനമേറ്റാണോ കുഞ്ഞ് മരിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വിശദാംശങ്ങൾക്ക് വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.
നിലവിൽ കുഞ്ഞിന്റെ അമ്മ രമ്യയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പാരിപ്പള്ളി ചിറയ്ക്കൽ സ്വദേശി ദിപുവിന്റെ ഭാര്യയാണ് രമ്യ. ഇവരുടെ മകൾ നാല് വയസ്സുകാരിയായ ദിയയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രയില്‍ അതീവ ഗുരുതരമായ നിലയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ബോധമറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. വായിൽ നിന്നും രക്തം വന്നിരുന്നു. അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പാരിപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ നില മോശമായതിനാൽ വിദ്ഗദ ചികിത്സക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചു. യാത്രക്കിടെ കഴക്കൂട്ടത്ത് വച്ച് കുട്ടിയുടെ നില വീണ്ടും മോശമായപ്പോൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ഭക്ഷണം കഴിക്കാത്തിനെ തുടർന്ന് മർദ്ദിച്ചെന്നും അമ്മ രമ്യ സമ്മതിച്ചതായും ബന്ധുക്കൾ പറഞ്ഞു. പൊലീസിനോടും രമ്യ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. മരിച്ച ദിയയുടെ കാലിൽ രക്തം കട്ട പിടിച്ച പാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ദിവസങ്ങൾ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോൾ രക്തം ഛർദ്ദിച്ചാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
ദിയയുടെ മരണവിവരമറിഞ്ഞ് കുട്ടിയുടെ അച്ഛൻ ദിപു കുഴഞ്ഞു വീണിരുന്നു. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. നിലവിൽ ദീപുവിന്റെ മൊഴിയെടുക്കാൻ പറ്റിയ സാഹചര്യമല്ല ഉള്ളതെന്ന് പൊലീസ് അറിയിച്ചു.
Discussion about this post