ഇസ്ലാമാബാദ്: കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ മന്മോഹൻ സിംഗിനെ ക്ഷണിച്ചിരുന്നെന്ന് ആവർത്തിച്ച് പാകിസ്ഥാൻ. എന്നാൽ ക്ഷണം വിശിഷ്ടാതിഥിയായിട്ടല്ലെന്നും മറിച്ച് സന്ദർശകൻ മാത്രമായിട്ടാണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കി. ഇടനാഴി നവംബർ 9ന് പാകിസ്ഥാൻ ഉദ്ഘാടനം ചെയ്യുമെന്നും ഖുറേഷി അറിയിച്ചു.
കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പാകിസ്ഥാൻ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ക്ഷണിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. വിഷയത്തിൽ മന്മോഹൻ സിംഗിന് തീരുമാനമെടുക്കാമെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. വിഭജനത്തിന് മുൻപ് പഞ്ചാബിലെ ഗാഹ് ഗ്രാമത്തിലായിരുന്നു മന്മോഹൻ സിംഗ് ജനിച്ചത്. ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തെ തുടർന്ന് മന്മോഹൻ സിംഗ് ജനിച്ച ഗാഹ് ഗ്രാമം പാക് പഞ്ചാബിന്റെ ഭാഗമാകുകയായിരുന്നു.
കർതാർപുർ ഇടനാഴിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 8ന് നിർവ്വഹിക്കുമെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ കര്‍ത്താര്‍പ്പൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി. നാലുകിലോമീറ്റര്‍ നീളമുള്ളതാണ് ഈ ഇടനാഴി. ഇതു വഴി ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും. പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലുള്ള ഷകര്‍ഗഢിലാണ് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച പുണ്യസ്ഥലമാണ് സാഹിബ് ഗുരുദ്വാര.
കർതാർപുർ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ സിഖ് മതവിശ്വാസികളുടെ ചിരകാല അഭിലാഷമാണ് പൂവണിയാൻ പോകുന്നത്.
Discussion about this post