മാണ്ഡ്യ: മകന്റെ പരാജയത്തിന്റെ ഓർമ്മകളിൽ വിതുമ്പി കർണ്ണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മകൻ നിഖിൽ കുമാരസ്വാമി തോറ്റപ്പോൾ തകർന്ന് പോയത് താനാണെന്നും അദ്ദേഹം പറഞ്ഞു.
‘മാണ്ഡ്യയിലെ ജനങ്ങൾ എന്നെ ഒറ്റപ്പെടുത്തി. മകനെ മത്സരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. നിങ്ങൾക്ക് വേണ്ടിയായിരുന്നു നിഖിൽ ഇവിടെ മത്സരിച്ചത്.’ കുമാരസ്വാമി പറഞ്ഞു.
‘തോറ്റത് കൊണ്ടല്ല ഞാൻ കരയുന്നത്. ഞാൻ കടന്നു പോയ വേദനകളാണ് എന്നെ കരയിക്കുന്നത്. ഞാൻ നിങ്ങളോട് എന്ത് തെറ്റ് ചെയ്തു?‘ കർച്ചീഫ് കൊണ്ട് മുഖം മറച്ച് കുമാരസ്വാമി ചോദിച്ചു. കുമാരസ്വാമിയുടെ മകനും മുതിർന്ന ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ കൊച്ചു മകനുമായ നിഖിൽ കുമാരസ്വാമി സൂപ്പർ താരം അംബരീഷിന്റെ വിധവ സുമലതയോടായിരുന്നു മാണ്ഡ്യയിൽ പരാജയപ്പെട്ടത്.
മുഖ്യമന്ത്രിയായിരുന്ന പതിനാല് മാസക്കാലം താൻ ശരിക്ക് ഉറങ്ങിയിരുന്നില്ലെന്നും തനിക്ക് മനസ്സമാധാനം ഉണ്ടായിരുന്നില്ലെന്നും കരച്ചിലിനിടയിൽ കുമാരസ്വാമി കൂട്ടിച്ചേർത്തു.
#WATCH JD(S) leader HD Kumaraswamy breaks down, in Mandya. Says "…I don't need politics, don't want CM post.I just want your love.I don't know why my son lost.I didn't want him to contest from Mandya but my own people from Mandya wanted him but didn't support him which hurt me" pic.twitter.com/reyhIsttPN
— ANI (@ANI) November 27, 2019
ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിയായ ബി എൽ ദേവരാജുവിന് വേണ്ടി പ്രചാരണം നടത്തവെയാണ് കുമാരസ്വാമി വികാരാധീനനായത്. 17 എം എൽ എമാർ അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട മാണ്ഡ്യ കെ ആർ പേട്ട് മണ്ഡലത്തിൽ മുൻ ജെഡിഎസ് നേതാവ് കെ സി നാരായണ ഗൗഡയാണ് ബിജെപി സ്ഥാനാർത്ഥി.
Discussion about this post