ഡൽഹിയിലെ കലാപം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും ഇരകളെ അരവിന്ദ് കെജ്‌രിവാളും ഡൽഹി സർക്കാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ശക്തമായ ആക്ഷേപം. കലാപബാധിത മേഖലകളിൽ നേരിട്ട് പോയി കണ്ട മനുഷ്യാവകാശപ്രവർത്തകരാണ് ഈ പരാതി ഉന്നയിച്ചിരിക്കുന്നത്.ഭക്ഷണം,താമസം, കലാപത്തിലെ ഇരകൾക്ക് ചികിത്സ തുടങ്ങിയ സൗകര്യങ്ങളൊന്നും കൃത്യമായി ലഭ്യമാക്കിയിട്ടില്ല എന്ന് ഇവർ തയ്യാറാക്കിയ തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നുണ്ട്. തിങ്കളാഴ്ച ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന പത്രസമ്മേളനത്തിലാണ് ഈ റിപ്പോർട്ട് മനുഷ്യാവകാശ പ്രവർത്തകർ പുറത്തുവിട്ടത്. അഞ്ജലി ഭരദ്വാജ്, ആനി രാജ ഡോക്ടർ ഹർജിത് സിംഗ് ഭാട്ടി, ഹർഷ് മന്ദർ തുടങ്ങിയ പ്രമുഖർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പുനരധിവാസ കേന്ദ്രങ്ങൾ തുറന്നു എന്ന് ഡൽഹിസർക്കാർ പറയുന്നുണ്ട് എന്നാൽ കലാപബാധിത പ്രദേശങ്ങളിൽ ഒരൊറ്റ പുനരധിവാസകേന്ദ്രം പോലും കാണാനില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മതസ്ഥാപനങ്ങളും സർക്കാറിതര സന്നദ്ധ സംഘങ്ങളുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. സ്വകാര്യവ്യക്തികളുടെ വീട്ടിലാണ് ആളുകൾ അഭയാർത്ഥികളായി കഴിയുന്നതെന്നും, ശിവ വിഹാറിൽ നിന്ന് മാത്രം ആയിരത്തിനു മേലെ അഭയാർത്ഥികളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post