ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ പുൽമേട്ടിൽ കഴിഞ്ഞവർഷം 25 വിനോദസഞ്ചാരികളും ഒരു കുതിരക്കാരനും കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്താന്റെ പങ്കും ഗൂഢാലോചനയും വ്യക്തമാക്കിക്കൊണ്ട് ലഷ്കർ-ഇ-തൊയ്ബ (LeT) തലവൻ ഹാഫിസ് സയീദിനെതിരെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിൽ നാല് ദിവസത്തെ യുദ്ധത്തിലേക്ക് നയിച്ച ഈ ഭീകരാക്രമണത്തിൽ, മുഖ്യ ആസൂത്രകൻ എന്ന നിലയിലും ലഷ്കറിന്റെ പോഷക സംഘടനയായ ‘ദി റസിസ്റ്റൻസ് ഫ്രണ്ട്’ മേധാവി എന്ന നിലയിലുമാണ് ഹാഫിസ് സയീദിനെ പ്രതിചേർത്ത് ജമ്മു കോടതിയിൽ എൻ.ഐ.എ അനുബന്ധ കുറ്റപത്രം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ സമർപ്പിച്ച 1597 പേജുള്ള പ്രധാന കുറ്റപത്രത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.
ഇന്ത്യ ഏറ്റവും കൂടുതൽ തിരയുന്ന ഭീകരനായ ഹാഫിസ് സയീദിനെതിരെ ഭാരതീയ ന്യായ സംഹിത യു.എ.പി.എഎന്നിവയിലെ ഭീകരവിരുദ്ധ വകുപ്പുകൾക്ക് പുറമേ, ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കൽ, അതിർത്തിക്കപ്പുറത്ത് ഇരുന്ന് ഗൂഢാലോചന നടത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വിപുലമായ ശാസ്ത്രീയ അന്വേഷണങ്ങളിലൂടെയും ഡിജിറ്റൽ തെളിവുകളിലൂടെയും ആക്രമണത്തിന് പിന്നിലെ പാകിസ്താന്റെ പങ്ക് പൂർണ്ണമായും തെളിയിക്കാൻ കഴിഞ്ഞതായി എൻ.ഐ.എ വ്യക്തമാക്കി. മുൻപ് നടന്ന 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിലും ഹാഫിസ് സയീദായിരുന്നു. മതപരമായ ലക്ഷ്യങ്ങളോടെ വിനോദസഞ്ചാരികളെ തിരഞ്ഞുപിടിച്ചാണ് പാക് സ്പോൺസേർഡ് ഭീകരർ കൊലപ്പെടുത്തിയതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.
ആക്രമണം നടത്തിയ ഫൈസൽ ജാട്ട്, ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നീ മൂന്ന് പാകിസ്താനി ഭീകരരെ എൻ.ഐ.എ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ ഹംസ അഫ്ഗാനി 2025 ജൂലൈയിൽ നടന്ന ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ടു. ആക്രമണം ആസൂത്രണം ചെയ്ത ടി.ആർ.എഫ് നേതാവ് സാജിദ് സൈഫുള്ള ജാട്ട് എന്ന ലങ്ഡ, ഭീകരർക്ക് ഒളിത്താവളവും ഭക്ഷണവും ഒരുക്കിയ പ്രാദേശിക നിവാസികളായ ബഷീർ അഹമ്മദ് ജോതാട്, പർവേസ് അഹമ്മദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സാജിദ് ജാട്ട് പാകിസ്താനിലിരുന്ന് ആൽപൈൻ ക്വസ്റ്റ് ആപ്പ് വഴിയാണ് ഭീകരർക്ക് ബൈസരൻ പുൽമേടിന്റെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ കൈമാറിയത്. ഭീകരരിൽ നിന്ന് കണ്ടെടുത്ത രണ്ട് ഷവോമി ഫോണുകളും പാകിസ്താനിൽ വിറ്റതാണെന്ന് കമ്പനിയുടെ ഇന്ത്യൻ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
2025 ഏപ്രിൽ 21-ന് പർവേസ് അഹമ്മദിന്റെ കുടിലിലെത്തിയ ഭീകരർ അവിടെ അഞ്ച് മണിക്കൂറോളം ഒളിവിൽ കഴിയുകയും അമർനാഥ് യാത്രയെക്കുറിച്ചും ഇന്ത്യൻ സൈനിക ക്യാമ്പുകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ബൈസരൻ പാർക്കിന് വെളിയിൽ ഭീകരർ ഇരിക്കുന്നത് കണ്ടിട്ടും പർവേസും ബഷീറും സുരക്ഷാ സേനയ്ക്കോ മറ്റ് വിനോദസഞ്ചാരികൾക്കോ യാതൊരു മുന്നറിയിപ്പും നൽകിയില്ല. ഡ്രോണുകൾ വഴിയുള്ള ആയുധ വിതരണവും പാക് നിർമ്മിത ഫോണുകൾ വഴിയുള്ള ആശയവിനിമയവും വഴി പാകിസ്താനിൽ നിന്നാണ് ഈ ആക്രമണം പൂർണ്ണമായും നിയന്ത്രിച്ചതെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി 2025 മെയ് 7-ന് പുലർച്ചെ ഇന്ത്യ പാകിസ്താനിലെയും അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ശക്തമായ സൈനികാക്രമണം നടത്തിയിരുന്നു. മെയ് 10-ന് പ്രഖ്യാപിച്ച വെടിനിർത്തലോടെയാണ് ഈ സൈനിക നീക്കം അവസാനിച്ചത്.










