2019 ഡിസംബർ മാസത്തിൽ ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട് ലോകമാകെ വിറപ്പിച്ച മഹാമാരിയായി പടർന്നു പിടിച്ച കൊവിഡ് 19, രോഗ പ്രതിരോധ രംഗത്തെയും ആഗോള സാമ്പത്തിക മേഖലയെയും പിടിച്ചുലച്ച് സംഹാര താണ്ഡവം തുടരുമ്പോൾ, പ്രതീക്ഷിത രോഗവ്യാപന- മരണ നിരക്കുകളെ പിടിച്ചു കെട്ടി ഇന്ത്യ. സമ്പൂർണ്ണ ലോക്ക് ഡൗൺ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സർവാത്മനാ ഇന്ത്യയിലെ ജനങ്ങൾ ഉൾക്കൊണ്ടു എന്നതിന് തെളിവായാണ് ഇന്ത്യയുടെ ഈ നേട്ടത്തെ ലോകം വിലയിരുത്തുന്നത്. വൻ ശക്തികളായ അമേരിക്കയും ബ്രിട്ടണും ഫ്രാൻസുമടക്കം കൊവിഡ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞപ്പോൾ വ്യക്തമായ ആസൂത്രണത്തിലൂടെയും കൃത്യമായ നയങ്ങളിലൂടെയും ഇന്ത്യ രോഗവ്യാപനത്തെ നിയന്ത്രിച്ചു.
കൊവിഡ് വ്യാപനം ലോകവ്യാപകമായി പരകോടിയിലെത്തിയ മാർച്ച് മാസത്തിലെ വിദഗ്ധരുടെ പ്രവചനമനുസരിച്ച് ലോകത്താകമാനം ഏതാണ്ട് എട്ട് ദശലഷം ആളുകൾക്ക് തീവ്രപരിചരണം ആവശ്യമായി വരുമെന്നായിരുന്നു കണക്കു കൂട്ടൽ. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളും രോഗബാധിതരാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു നോട്ട് നിരോധനത്തിന്റെ മാതൃകയിൽ മാർച്ച് 25ന് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.
ലോക്ക് ഡൗൺ ഇന്ത്യൻ സമ്പദ് ഘടനയുടെ നട്ടെല്ലൊടിക്കുമെന്ന് വ്യാപകമായ പ്രചാരവേലകൾ ലോകവ്യാപകമായി നടന്നു. ഇന്ത്യയിലെ ഇടത് ചിന്തകന്മാരും പ്രതിപക്ഷത്തെ ചില പാർട്ടികളും നോട്ട് നിരോധനത്തിന്റെ സമയത്ത് പുറത്തെടുത്ത ആയുധങ്ങൾക്ക് വീണ്ടും മൂർച്ച കൂട്ടി. എന്നൽ ജനങ്ങളുടെ ജീവിതമാണ് പണത്തേക്കാൾ മുഖ്യമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഇന്ത്യയിലെ സാധാരണ ജനങ്ങൾ ശിരസ്സാവഹിച്ചപ്പോൾ ലോകത്തിനാകെ മാതൃകയായ വൈറസ് വിരുദ്ധ പോരാട്ടം ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു.
പൊതുഗതാഗത സംവിധാനമടക്കം രാജ്യത്ത് സ്തംഭിച്ചു. ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ റെയിൽവേ ശൃംഖല അക്ഷരാർത്ഥത്തിൽ നിശ്ചലമായി. കൊറോണയ്ക്കെതിരായ പോരാട്ടത്തെ ഒരു ദേശീയ ദൗത്യമാക്കി മാറ്റാൻ നരേന്ദ്ര മോദിക്ക് സാധിച്ചു. സാമൂഹിക അകലപാലനത്തിൽ രാജ്യം ജാഗ്രത പുലർത്തി. ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് രാജ്യം ദീപം കൊളുത്തി. സ്വന്തം ബുദ്ധിമുട്ടുകൾ മറന്ന സാധാരണക്കാരൻ തന്നേക്കാൾ ദരിദ്രനായവനെ തിരഞ്ഞു പിടിച്ച് അന്നമൂട്ടി. എല്ലാത്തിനും നേതൃത്വം വഹിച്ച് മുൻ നിരയിൽ ലോകത്തെ അത്ഭുതപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നിലകൊണ്ടു.
ലോക്ക് ഡൗൺ ലംഘിച്ച് രാജ്യത്ത് നടന്ന ചില മതസമ്മേളനങ്ങളും പ്രവാസി ഭാരതീയരെ മതപരമായി ആക്രമിച്ച ചില സംഭവങ്ങളും ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളും കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഇടയ്ക്ക് ഉയർന്ന് വന്നുവെങ്കിലും അതിനെയെല്ലം മറികടന്ന് ദൗത്യം നിറവേറ്റാൻ പൊതുജനം എന്ന മഹാസൈന്യം ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊർജ്ജമായി. ആ കരുത്തിൽ ആഗോള രാഷ്ട്രീയ സർവ്വേ ഫലങ്ങളിൽ നരേന്ദ്ര മോദി എന്ന ജനനായകൻ കുതിച്ചു കയറി.
ലോകത്തെ വൻ ശക്തികൾ എന്ന് വാഴ്ത്തപ്പെടുന്ന, ആരോഗ്യ രംഗത്ത് ഇന്ത്യയേക്കാൾ മികച്ചവർ എന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന, ഇന്ത്യയേക്കൾ തുലോം ജനസംഖ്യ കുറഞ്ഞ അമേരിക്കയും ഇറ്റലിയും ഫ്രാൻസും കൊറോണയ്ക്ക് മുന്നിൽ വീണു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രോഗബാധിതനായി തീവ്രപരിചരണത്തിലായി. അമേരിക്കൻ സെനറ്റർമാർ പോലും രോഗക്കിടക്കയിലായി. അപ്പോൾ അവർക്കൊക്കെയും ഔഷധമെത്തിക്കുന്ന സുഹൃദ് രാഷ്ട്രമായി ഇന്ത്യ നിലകൊണ്ടു. ഇന്ത്യയുടെ നിലപാടിനെയും മാതൃകയെയും ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയുമടക്കം പ്രകീർത്തിച്ചു.
പകർച്ചവ്യാധികളുടെയും ക്ഷാമങ്ങളുടെയും കൂട്ട മരണങ്ങളുടെയും ചരിത്രം വേട്ടയാടുന്ന ഇന്ത്യയെന്ന മഹാരാജ്യത്തെ പ്രായോഗികമായ നയരൂപീകരണങ്ങളിലൂടെയും വിട്ടു വീഴ്ചയില്ലത്ത നിലപാടുകളിലൂടെ യും നരേന്ദ്ര മോദിയെന്ന യാഗാശ്വം മുന്നോട്ടു നയിക്കുമ്പോൾ നൂറ്റിമുപ്പത് കോടി ജനങ്ങളും ഒരേ സ്വരത്തിൽ പറയുന്നു; ‘ഞങ്ങൾ തോൽക്കില്ല… മരിക്കില്ല, മരിക്കാനുള്ളവരല്ല ഭാരതീയർ എന്ന് ലോകത്തിന് കാട്ടിക്കൊടുത്ത നരേന്ദ്ര മോദി ഞങ്ങളെ നയിക്കുന്നിടത്തോളം കാലം!‘
Discussion about this post