വിക്ടോറിയ : ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കൂട്ടായ സുരക്ഷയും സൗഹൃദവും ശക്തമാക്കുന്നതിന്റെ ഭാഗമായി ദ്വീപ് രാഷ്ട്രമായ സീഷെൽസിന് അത്യാധുനിക പ്രതിരോധ-വികസന സഹായങ്ങൾ കൈമാറി ഭാരതം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സെഷെൽസ് തലസ്ഥാനമായ വിക്ടോറിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
സീഷെൽസ് കോസ്റ്റ് ഗാർഡ് ബേസിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ത്യയിൽ നിർമ്മിച്ച അത്യാധുനിക ഫാസ്റ്റ് പട്രോൾ വെസൽ (FPV) ‘പി.എസ് ലെസ്‌പ്വാർ’ (PS LESPWAR) സീഷെൽസിന് കൈമാറി. തുടർന്ന് സുരക്ഷയും മാനുഷിക സഹായവും ശക്തമാക്കുന്നതിന്റെ ഭാഗമായി 6 ആംബുലൻസുകൾ, 10 യൂട്ടിലിറ്റി വാഹനങ്ങൾ, 5 ലേസർ റേഡിയൽ ബോട്ടുകൾ എന്നിവയും ഇന്ത്യ സമ്മാനിച്ചു.
സീഷെൽസ് കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സെഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി കപ്പലിന്റെ ഔദ്യോഗിക കൈമാറ്റം നിർവ്വഹിച്ചത്. ക്രിയോൾ ഭാഷയിൽ ‘ലെസ്‌പ്വാർ’ എന്നാൽ ‘പ്രതീക്ഷ’ എന്നാണ് അർത്ഥം. ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ചതാണ് പി.എസ് ലെസ്‌പ്വാർ. മണിക്കൂറിൽ 30 നോട്സിനു മുകളിൽ (ഏകദേശം 55 കിലോമീറ്ററിലധികം) വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ അത്യാധുനിക പട്രോൾ കപ്പൽ സീഷെൽസിന്റെ സമുദ്ര നിരീക്ഷണ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും. കടൽ അതിർത്തികളിൽ പട്രോളിംഗ് നടത്തുന്നതിനും കടൽക്കൊള്ള തടയുന്നതിനും സമുദ്രത്തിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പെട്ടെന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്കും ഇന്ത്യയുടെ ഈ സമ്മാനം സീഷെൽസിനെ സഹായിക്കും.
പ്രതിരോധ കപ്പലിന് പുറമേ സീഷെൽസിന്റെ പൊതുജനാരോഗ്യ, വികസന ആവശ്യങ്ങൾക്കായുള്ള മറ്റു ചില സുപ്രധാന സഹായങ്ങളും ഇന്ത്യ കൈമാറി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും പ്രതിരോധ ആവശ്യങ്ങൾക്കുമായി 10 യൂട്ടിലിറ്റി വാഹനങ്ങൾ, ആരോഗ്യ മന്ത്രാലയത്തിനായി അത്യാധുനിക സൗകര്യങ്ങളുള്ള 6 ആംബുലൻസുകൾ, കോസ്റ്റ് ഗാർഡ് കേഡറ്റുകളുടെ പരിശീലന മികവിനായി 5 ലേസർ റേഡിയൽ ബോട്ടുകൾ എന്നിവയും പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസിന് സമ്മാനിച്ചു.








