വാഷിങ്ടൺ: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രം ചൈനയിലെ വുഹാനിലെ ലാബില്‍ നിന്ന് തന്നെയെന്നും ഇതിന് വേണ്ട തെളിവുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എന്നാല്‍ വൈറസ് ചൈന മനപ്പൂര്‍വ്വം പുറത്ത് വിട്ടതാണോ എന്ന ചോദ്യത്തിന് മൈക്ക് മറുപടി നല്‍കിയില്ല. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ പ്രതികരണം.
കൊറോണ മനുഷ്യനിര്‍മ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന ശാസ്ത്രീയ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ വുഹാന്‍ ലബോറട്ടറിയില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്നതിന് സുപ്രധാനമായ തെളിവുകള്‍ ഉണ്ട് എന്നും മൈക്ക് പോംപിയോ പറഞ്ഞു.
വുഹാന്‍ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ലോകാരോഗ്യ സംഘടന തള്ളിയിരുന്നു.ഇതിനു പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.
വുഹാന്‍ വൈറോളജി ലാബില്‍ നിന്നു തന്നെയാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന് തെളിവുണ്ട്, വളരെ രഹസ്യാത്മകമായ വിവരമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ പറയാനാകില്ലന്നും ട്രംപ് ആവര്‍ത്തിച്ചിരുന്നു.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ യുഎസ് ചാരന്മാരെ ട്രംപ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൊറോണ വൈറസിന്റേത് സ്വാഭാവിക ഉത്ഭവമാണെന്നാണ് ഡോക്ടര്‍ മൈക്കല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
Discussion about this post