ബംഗളുരു: ബംഗളുരു കലാപത്തില്‍ യു.എ.പി.എയും ഗുണ്ടാ നിയമവും ചുമത്തി പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കലാപം നടന്ന ഡിജെ ഹള്ളിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ക്ലെയിം കമ്മീഷണറിനെ നയമിക്കുന്നതിന് അനുവാദം തേടി ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കലാപത്തെപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഗുണ്ട ആക്‌ട്, യു.എ.പി.എ. എന്നീ നിയമങ്ങളിലെ വകുപ്പുകള്‍ കേസില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ കൈക്കൊള്ളും.
ബംഗളുരുവില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അറുപതിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരീ പുത്രനായ നവീന്‍ ഫേസ്ബുക്കില്‍ പ്രവാചക നിന്ദ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഡി.ജെ. ഹള്ളി കാവല്‍ ബൈരസാന്ദ്രയിലെ ജനം തെരുവിലിറങ്ങിയത്. ഇതാണ് ബംഗളൂരുവില്‍ സംഘര്‍ഷത്തിന് വഴിവെച്ചത്. നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകള്‍ നവീന്‍റെ കാറടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. എം.എല്‍.എയുടെ വീടിനു നേരെയും കല്ലേറുണ്ടായി. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകളടക്കം തകര്‍ന്നു. നവീന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.ജെ. ഹള്ളി പൊലീസ് സ്റ്റേഷന് മുന്നിലും ആളുകള്‍ തടിച്ചുകൂടി.
അതേസമയം, സമൂഹമാധ്യമങ്ങള്‍ വഴി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ ഇന്ത്യയിലെ മേധാവികളുമായി സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നും സൂചനകളുണ്ട്. കലാപത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഓഗസ്റ്റ് 18 വരെ നീട്ടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം 52 എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 264 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post