ബംഗളുരു : കർണാടകയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളിൽ കന്നഡിഗർക്ക് മുൻഗണന. സ്വകാര്യമേഖലയിൽ തദ്ദേശ തൊഴിലാളികൾക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണിത്. സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത സി, ഡി എന്നീ വിഭാഗങ്ങളിൽ കർണാടക സ്വദേശികൾക്ക് മാത്രം ജോലി നൽകാനും, വൈദഗ്ധ്യം ആവശ്യമുള്ള എ, ബി വിഭാഗങ്ങളിലെ നിയമനത്തിന് കന്നഡിഗർക്ക് മുൻഗണന നൽകാനുമുള്ള ഉത്തരവിറക്കുമെന്ന് നിയമ പാർലമെന്ററി കാര്യമന്ത്രി ജെ.സി മധുസ്വാമി വെളിപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ സ്വകാര്യ, വ്യവസായ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മെക്കാനിക്, ക്ലർക്ക്, അക്കൗണ്ടന്റ്, സൂപ്പർവൈസർ, പ്യൂൺ മുതലായ തസ്തികകളാണ് സി,ഡി വിഭാഗങ്ങളിൽ ഉൾപ്പെടുന്നത്. എ ബി വിഭാഗങ്ങളിൽ മാനേജ്മെന്റ് തലത്തിലുള്ള ജീവനക്കാരാണ് ഉണ്ടാവുക.1961-ൽ പാസാക്കിയ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് നിയമത്തിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ ഡിസംബറിൽ മാറ്റം വരുത്തി സ്വദേശികൾക്ക് മുൻഗണന നൽകുന്ന വിധമാക്കിയിരുന്നു. സ്വകാര്യമേഖലയിൽ സംസ്ഥാനവാസികൾക്ക് മുൻഗണന വേണമെന്ന കാര്യം കന്നട വികസന അതോറിറ്റി വർഷങ്ങൾക്ക് മുൻപേ സർക്കാരിനോട് ആവശ്യപ്പെട്ടതാണ്.എന്നാൽ, ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ എതിർപ്പു മൂലം ഇത് നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ, കന്നഡിഗർക്ക് മുൻഗണന നൽകുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഈ നിയമങ്ങൾ നടപ്പിലായാൽ മലയാളികൾ അടക്കം നിരവധി പേരെ സാരമായി ബാധിക്കും.
Discussion about this post