കൊൽക്കത്ത : സംസ്ഥാനത്തിനകത്തെ ഭീകരരെയും നക്സലൈറ്റുകളെയും പശ്ചിമ ബംഗാൾ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ. തീവ്രവാദികളുടെയും നക്സൽ പ്രവർത്തകരുടെയും അഭയസ്ഥാനമായി മാറിയിരിക്കുകയാണ് പശ്ചിമബംഗാളെന്നു പറഞ്ഞ വിജയ് വർഗീയ, ഈയിടെയായി ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ഒരു നക്സലൈറ്റിന് തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥാനം നൽകിയെന്നും വിജയ് ചൂണ്ടിക്കാട്ടി.
ഇത്തരം വിധ്വംസക പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ തന്നെ അഭയം നൽകുന്നത് തികച്ചും നിർഭാഗ്യകരമാണെന്നും വിജയ് ആരോപിച്ചു. ഇങ്ങനെയുള്ള ക്രിമിനലുകളെ സ്വാർത്ഥമായ രാഷ്ട്രീയ താല്പര്യങ്ങൾക്കും, ന്യൂനപക്ഷങ്ങളെ വോട്ടിനു വേണ്ടി സ്വാധീനിക്കാനുമാണ് തൃണമൂൽ കോൺഗ്രസ് ഉപയോഗിക്കുന്നതെന്ന് വിജയ് വർഗീയ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലുകളെ കുറച്ച് സംസാരിക്കവേ, കർഷകരുടെ ഉന്നമനത്തിനും സുരക്ഷിതമായ ഭാവിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണ് പുതിയ കാർഷിക ബില്ലുകളെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബിൽ നിന്നുള്ള നിരവധി കർഷകരോട് താൻ സംസാരിച്ചിരുന്നുവെന്നും, ചരക്ക് വിപണിയിലെത്തിക്കാനെന്ന പേരിൽ 6 മുതൽ 8 ശതമാനം വരെ മണ്ഡിയിൽ വിൽപ്പനയ്ക്കു വേണ്ടി അവർ ചെലവാക്കേണ്ടി വരുന്നുണ്ടെന്നും വിജയ് വർഗീയ പറഞ്ഞു. പുതിയ നിയമങ്ങൾ സ്വതന്ത്ര വിപണി കണ്ടെത്താൻ കർഷകരെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post