അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു. 92 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. രോഗബാധിതനായ അദ്ദേഹം ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു.
1995ലും 1998 മുതൽ 2001 വരെയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കേശുഭായ് പട്ടേൽ. ആറ് തവണ നിയമസാഭംഗമായിരുന്ന അദ്ദേഹം 2012ൽ ബിജെപി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പട്ടേലിന്റെ ഗുജറാത്ത് പരിവർത്തൻ പാർട്ടിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ല. തുടർന്ന് മഹാഗുജറാത്ത് ജനതാ പാർട്ടിയിൽ അദ്ദേഹത്തിന്റെ പാർട്ടി ലയിച്ചു.
2014 ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയുമായി ലയിച്ചിരുന്നു. ഗുജറാത്തിലെ ജുനഗഢിൽ 1928ലായിരുന്നു കേശുഭായ് പട്ടേലിന്റെ ജനനം. 1945ൽ ആർ എസ് എസ് പ്രചാരകനായി. ജനസംഘത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.
Discussion about this post