സിന്ധു നദീജല കരാറിനെ (Indus Waters Treaty) ചൊല്ലി ഭാരതവും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര തർക്കം അതിരൂക്ഷമാകുന്നു. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വീണ്ടും രംഗത്തെത്തി. സിന്ധു നദിയിലെ “ഓരോ തുള്ളി വെള്ളവും” പാകിസ്താന് ‘റെഡ് ലൈൻ’ ആണെന്നും തങ്ങളുടെ ജലവിഹിതത്തിന്മേൽ എന്തെങ്കിലും ഭീഷണിയുണ്ടായാൽ ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവേയായിരുന്നു ഷെഹ്ബാസിന്റെ ഈ വിവാദ പ്രസ്താവന. സമാധാനത്തിനായുള്ള പാകിസ്താന്റെ ആഗ്രഹത്തെ ബലഹീനതയായി കരുതരുതെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിലാണ് ഷെഹ്ബാസ് ഷെരീഫിന്റെ ഈ പ്രകോപനപരമായ പ്രസ്താവന വന്നിരിക്കുന്നത്. എന്നാൽ പാകിസ്താന്റെ ഈ ഭീഷണികളെ വെറും രാഷ്ട്രീയ സമ്മർദ്ദ തന്ത്രമായും വിലകുറഞ്ഞ ജനപ്രിയ നീക്കമായുമാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും നയതന്ത്ര വിദഗ്ധരും വിലയിരുത്തുന്നത്. പാകിസ്താനിലെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികൾ, തകർന്നടിയുന്ന സാമ്പത്തിക സ്ഥിതി, സൈന്യത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം എന്നിവയിൽ നിന്ന് ജന ശ്രദ്ധതിരിക്കാനും ആഭ്യന്തര പിന്തുണ നേടിയെടുക്കാനുമാണ് ഇസ്‌ലാമാബാദ് ഇത്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഇന്ത്യൻ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സീമാന്ത ഭീകരവാദവും (Cross-Border Terrorism) ജല പങ്കുവെക്കലും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നാണ് ഭാരതത്തിന്റെ വ്യക്തമായ നിലപാട്. പാക് പിന്തുണയോടെ നടക്കുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ കരാർ നിർത്തിവെക്കാൻ നിർബന്ധിതരായത്. “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഭാരതം. ഉഭയകക്ഷി വിഷയമായ നദീജല തർക്കത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനും, ഭാരതത്തെ അക്രമകാരിയായി ചിത്രീകരിച്ച് മൂന്നാം കക്ഷികളുടെ ഇടപെടൽ ഉറപ്പാക്കാനുമാണ് പാകിസ്താൻ ശ്രമിക്കുന്നത്.
അതേസമയം, പാകിസ്താന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പരമ്പരാഗതമോ അല്ലാതെയോ ഉള്ള സൈനിക ആക്രമണങ്ങൾക്കോ സാഹസങ്ങൾക്കോ മുതിർന്നാൽ അതിശക്തവും ആനുപാതികമല്ലാത്തതുമായ തിരിച്ചടി നൽകാൻ ഭാരതം സജ്ജമാണെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേവലം ഒരു കരാറിനപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ഏറ്റുമുട്ടലായി സിന്ധു നദീജല വിഷയം മാറിയിരിക്കുകയാണ്.












