ഭോപ്പാൽ: ‘ലവ് ജിഹാദ്’ നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആരെങ്കിലും വിവാഹത്തിന്റെ പേരിൽ മതപരിവർത്തനം ആസൂത്രണം ചെയ്താൽ അവരെ നശിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
“സർക്കാർ എല്ലാവർക്കുമുള്ളതാണ്- എല്ലാ മതങ്ങൾക്കും ജാതികൾക്കും. സംസ്ഥാനത്ത് ഒരുവിധത്തിലുമുള്ള വിവേചനങ്ങളില്ല. പക്ഷേ, ആരെങ്കിലും ഞങ്ങളുടെ പെൺമക്കളോട് മോശമായ രീതിയിൽ പെരുമാറിയാൽ ഞാൻ അവരെ നശിപ്പിക്കും”- മന്ത്രി കൂട്ടിച്ചേർത്തു. മതപരിവർത്തനം ലക്ഷ്യമിട്ട് നടത്തുന്ന വിവാഹങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസ് പാസാക്കാനുള്ള നടപടികൾ മധ്യപ്രദേശിൽ പുരോഗമിക്കവെയാണ് ശിവരാജ് സിങ് ചൗഹാന്റെ ഈ പ്രസ്താവന.
അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരാനാണ് സാധ്യത. ഓർഡിനൻസ് അനുസരിച്ച്, ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവയിലൂടെ ലൗ ജിഹാദിനു പ്രേരിപ്പിക്കുന്നവർക്ക് പരമാവധി 10 വർഷം വരെയായിരിക്കും തടവ് ശിക്ഷ ലഭിക്കുകയെന്ന് വ്യക്തമാക്കി നേരത്തെ, മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്തു വന്നിരുന്നു.
Discussion about this post