ജമ്മുകശ്മീരിലെ ഗുപ്കർ സംഘത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് വോട്ടവകാശം നൽകിയത് ഗുപ്കർ സംഘമല്ലെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.
മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് ജമ്മുകശ്മീരിലെ 6 രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി 370-ാ൦ അനുച്ഛേദം പുനഃസ്ഥാപിക്കുന്നതിനായി ‘ഗുപ്കർ പ്രഖ്യാപനത്തിനായുള്ള ജനകീയ കൂട്ടായ്മ’ എന്ന മുന്നണി രൂപീകരിച്ചിരുന്നു. ഇതാണ് ഗുപ്കർ സംഘമെന്ന് അറിയപ്പെടുന്നത്. പാകിസ്ഥാനു പകരം ഹിന്ദുസ്ഥാൻ തിരഞ്ഞെടുത്തവർക്ക് വോട്ടു ചെയ്യാനുള്ള അവകാശമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മനസ്സിലാക്കിയതിനാലാണ് പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്കും വോട്ടവകാശം നൽകിയതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ജമ്മുകശ്മീരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ആദ്യമായാണ് ജമ്മുകശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ പാശ്ചാത്യ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് വോട്ടുചെയ്യാൻ സാധിച്ചത്. കഴിഞ്ഞ വർഷം വരെ ജമ്മുകശ്മീരിലുള്ള അഭയാർത്ഥികൾക്ക് പാർലിമെന്ററി തിരഞ്ഞെടുപ്പിൽ മാത്രമേ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരുന്നുള്ളൂ. എന്നാൽ, കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാൽ ഇവർക്ക് സ്ഥിരമായി ജമ്മുകശ്മീരിൽ താമസിക്കാനുള്ള അവകാശവും വോട്ടവകാശവും ലഭിക്കുകയായിരുന്നു.
Discussion about this post