ഡൽഹി: യുകെയില്‍ നിന്നെത്തുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ആര്‍ടി-പിസിആര്‍ പരിശോധന, കൊവിഡിന്റെ പുതിയ വകഭേദം പോസറ്റീവ് ആകുന്നവര്‍ക്ക് പ്രത്യേക ഐസോലേഷന്, രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം യാത്ര ചെയ്ത സഹയാത്രക്കാര്‍ക്ക് ക്വാറന്റീന് എന്നിവയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ പേരിലേക്ക് പെട്ടെന്ന് തന്നെ പകരുമെന്നും യുവാക്കളെയാണ് എളുപ്പത്തില്‍ ബാധിക്കുകയെന്നും മാര്ഗിനിര്ദ്ദേശത്തില് പറയുന്നു.
17 തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദമാണിത്.ഇവ പെട്ടെന്ന് ആളുകളിലേക്ക് പകരും. ഈ സാഹചര്യത്തില്‍ കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ (നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ) യുകെയില്‍ നിന്ന് എത്തിയ എല്ലാ യാത്രക്കാരും മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പരിധിയില്‍ പെടുമെന്ന് കേന്ദ്രം വ്യക്തമാക്കി.
എല്ലാ യാത്രക്കാരും അവരുടെ കഴിഞ്ഞ 14 ദിവസത്തെ യാത്രാ ഹിസ്റ്ററി വ്യക്തമാക്കണം.സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും പൂരിപ്പിച്ച് നല്‍കണം. നാട്ടിലെത്തുമ്പോള്‍ തന്നെ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ സ്പൈക്ക് ജീന്‍ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റിന് വീണഅടും വിധേയമാകണം. പഴയ കൊവിഡ് വകഭേദമാണ് സ്ഥിരീകരിക്കുന്നതെങ്കില്‍ നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയ്ക്കും ക്വാറന്റീനും വിധേയമാകണം.
പുതിയ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍, പതിവ് ചികിത്സാ പ്രോട്ടോക്കോള്‍ പിന്തുടര്ന്ന് രോഗിയെ പ്രത്യേക ഇന്സുലേഷന് യൂണിറ്റില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് വീണ്ടും14-ാം ദിവസം പരിശോധന നടത്തും.ചെക്ക് ഇന്‍ ചെയ്യുന്നതിന് മുമ്പായി യാത്രക്കാരെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബ്രിട്ടനില്‍ നിന്ന് കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു.
Discussion about this post