കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ സുപ്രധാന നേതാക്കൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ആശങ്കയായി പുതിയ വാർത്ത. മമത ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ ചില മന്ത്രിമാർ പങ്കെടുത്തില്ലെന്നത് സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത് 4 മന്ത്രിമാരാണ്. ഇവർ യോഗത്തിൽ നിന്നും വിട്ടു നിന്ന കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ടൂറിസം വകുപ്പ് മന്ത്രി ഗൗതം ദേവ്, ഉത്തര ബംഗാൾ വികസന മന്ത്രി രബീന്ദ്രനാഥ്, ബിർഹാമിൽ നിന്നുള്ള മത്സ്യവകുപ്പ് മന്ത്രി ചന്ദ്രനാഥ് സിൻഹ, വനം വകുപ്പ് മന്ത്രി റജീബ് ബാനർജി എന്നിവരാണ് യോഗത്തിൽ നിന്നും വിട്ടുനിന്നത്. ഇതിൽ ഹൗറയിൽ നിന്നുള്ള റജീബ് ബാനർജിയുടെ അസാന്നിധ്യം ഏറെ രാഷ്ട്രീയ അനുമാനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
നേരത്തെ, തൃണമൂൽ കോൺഗ്രസിൽ പക്ഷാപാതമുണ്ടെന്ന് അഭിപ്രായപ്പെട്ട് രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് റജീബ് ബാനർജി. മാത്രമല്ല, ഇപ്പോൾ ബിജെപിയിൽ ചേർന്ന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. മുമ്പ്, പാർട്ടിവിട്ട സുവേന്ദു അധികാരി ഇത്തരത്തിൽ ക്യാബിനറ്റ് യോഗങ്ങൾ ബഹിഷ്കരിച്ചാണ് പാർട്ടിയിൽ നിന്നുമകന്നത്.
Discussion about this post