തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൂന്ന് സെന്റ് ഭൂമിയുടെ പേരിലുള്ള തർക്കത്തിൽ ജീവൻ നഷ്ടമായ രാജന്റെ മക്കൾ കേരളത്തിന്റെ വേദനയാകുന്നു. അച്ഛനെ അടക്കിയതിന്റെ അടുത്ത് തന്നെ അമ്മയെയും അടക്കം ചെയ്യുമെന്ന് രാജന്റെ മക്കൾ പറഞ്ഞു.
ഈ ഭൂമിയിൽ തന്നെ വീട് വേണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു. അതേസമയം രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണം അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കോടതി ഉത്തരവ് നടപ്പിലാക്കേണ്ടതാണെങ്കിലും ആത്മാഭിമാനത്തിന് പോറലേറ്റ ഒരു സാധാരണ പൗരനെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാൻ സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ ശ്രമിക്കേണ്ടതായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകയായ അശ്വതി ജ്വാല അഭിപ്രായപ്പെട്ടു. നിയമപാലകരുടെ മുന്നിൽ രണ്ട് ജീവനുകൾ ഇല്ലാതായ സംഭവം പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴചയാണെന്നും അശ്വതി പറഞ്ഞു.
കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ഇപ്പോൾ പറയുന്നവർ ആവശ്യമുള്ള സമയത്ത് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നെന്നും കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടമാകില്ലായിരുന്നെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.
Discussion about this post