കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് കരുതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കുറ്റസമ്മതം നടത്തിയ ഭർത്താവിനെയും കൂട്ടി വീട്ടിലെത്തിയ പൊലീസിന് വലിയൊരു ഞെട്ടൽ. ഭർത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ ഭാര്യയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുതിയങ്ങാടി കോയ റോഡ് ബീച്ചിൽ തൈക്കൂട്ടം പറമ്പിൽ സക്കീർ (49) എന്ന മത്സ്യത്തൊഴിലാളിയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് ഇയാൾ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭാര്യ നസിലയെ (48) താൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. ആദ്യം പൊലീസ് ഇത് വിശ്വസിക്കാൻ കൂട്ടാക്കിയില്ലെങ്കിലും സക്കീറിനെ സ്റ്റേഷനിൽ തന്നെ ഇരുത്തിയ ശേഷം പൊലീസ് സംഘം വിവരങ്ങൾ അന്വേഷിക്കുന്നതിനായി വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
പൊലീസ് വീട്ടിലെത്തിയതറിഞ്ഞ് ബന്ധുക്കളും പരിസരവാസികളും അവിടെ തടിച്ചുകൂടിയിരുന്നു. തുടർന്ന് വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് നസിലയ്ക്ക് ജീവനുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവരെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നസിലയുടെ കഴുത്തിന് പരുക്കേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്നും ഇവർ അപകടാവസ്ഥ തരണം ചെയ്തതായും പൊലീസ് വ്യക്തമാക്കി. ദമ്പതികൾക്കിടയിൽ ഏറെ നാളായി കുടുംബവഴക്ക് നിലനിന്നിരുന്നതായും, ഇതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളയിൽ ഇൻസ്പെക്ടർ എസ്. സുജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയായ സക്കീറിനെ അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.












