ഡൽഹി: മലയാളി വ്യവസായി എം എ യൂസഫലിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. അദ്ദേഹത്തെ ഐസിഎം ഭരണ സമിതി അംഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. വിദേശത്തേക്ക് തൊഴിൽ തേടി പോകുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ ഉപദേശം നൽകുന്ന സമിതിയാണ് ഇന്ത്യൻ സെന്റർ ഫോർ മൈഗ്രേഷൻ.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിഭർ ഭാരത് പദ്ധതിയുടെ ഗുണവശങ്ങളെ ലുലു ഗ്രൂപ്പ് മേധാവിയായ എം എ യൂസഫലി പ്രശംസിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചിരുന്നു. ഇന്ത്യയുടെ പ്രതിച്ഛായ ആഗോള തലത്തിൽ മെച്ചപ്പെടുത്താൻ മോദി സർക്കാർ സ്വീകരിച്ച നയങ്ങളിൽ അദ്ദേഹം സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരുന്നു.
അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ്ഘടന എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിന് ആശംസകൾ അർപ്പിച്ച യൂസഫലി രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഉണ്ടായ വർദ്ധനവ് അതിന്റെ മുന്നോടിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്തിന്റെ മാനവവിഭവ ശേഷി അന്താരാഷ്ട്ര തലത്തിൽ ഉപയുക്തമാക്കുക, വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, പ്രവാസികൾക്കായി ക്ഷേമ പദ്ധതികൾ തയ്യാറാക്കുക തുടങ്ങിയവയാണ് ഐസിഎമ്മിന്റെ ചുമതലകൾ.
Discussion about this post