ഡൽഹി: ഓൾ റൗണ്ടർ യൂസഫ് പഠാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന യൂസഫ് പഠാൻ തന്റെ 38ആം വയസ്സിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ‘എന്റെ ജീവിതത്തിലെ ഈ ഇന്നിങ്‌സിന് പൂർണ്ണവിരാമമിടാൻ സമയം അതിക്രമിച്ചിരിക്കുന്നു‘ എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.
2007 സെപ്റ്റംബര്‍ 24ന് പാക്കിസ്ഥാനെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തിലാണ് യൂസഫ് പഠാൻ ഇന്ത്യക്കായി അരങ്ങേറിയത്. 2008 ജൂണ്‍ പത്തിന് പാക്കിസ്ഥാനെതിരെ തന്നെ ഏകദിനത്തിലും അരങ്ങേറി. വലംകൈയന്‍ ബാറ്റ്‌സ്മാനായ യുസഫ് വലംകൈയന്‍ സ്പിന്നര്‍ കൂടിയായിരുന്നു.
2007 നും 2012 നും ഇടയില്‍ 57 ഏകദിനങ്ങളും 22 ട്വന്റി 20 യും കളിച്ചു. ഏകദിനത്തില്‍ 27.00 ശരാശരിയില്‍ 810 റണ്‍സും 113.60 സ്‌ട്രൈക്ക് റേറ്റുമുള്ള യൂസഫ് പഠാൻ രണ്ട് സെഞ്ച്വറികളും 33 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20യില്‍ 236 റണ്‍സ് നേടിയത് 146.58 സ്‌ട്രൈക്ക് റേറ്റിലാണ്. കൂടാതെ 13 വിക്കറ്റുകളും നേടി.
2007 ട്വെന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ സ്വന്തമാക്കിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു. 2007 മാര്‍ച്ച് 30 ന് ജോഹന്നാസ്ബര്‍ഗില്‍ നടന്ന ട്വന്റി 20 മത്സരത്തിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. പ്രഥമ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ കിരീട നേട്ടത്തിലും നിർണ്ണായക പങ്ക് വഹിച്ചു. രാജസ്ഥാന്‍ റോയല്‍സിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചു.
മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പഠാന്റെ മൂത്ത സഹോദരനാണ് യൂസഫ് പഠാൻ.
Discussion about this post