ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സമരപ്പന്തലിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് കോടതി ഉത്തരവ് പ്രകാരം വിദഗ്ദ്ധ വൈദ്യസഹായത്തിനായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്, ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ ശ്രമങ്ങളോട് സഹകരിക്കാതെ അനാവശ്യ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതായി വിമർശനം. കടുത്ത നിർജ്ജലീകരണവും ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന പശ്ചാത്തലത്തിലും ആശുപത്രിവാസത്തെ ‘നിയമവിരുദ്ധമായ തടങ്കൽ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനം സുഗമമായി ആരംഭിക്കുന്നതിന് തടസ്സം നിൽക്കുന്ന തരത്തിൽ, താൻ സമരം അവസാനിപ്പിക്കണമെങ്കിൽ പാലിക്കേണ്ട മൂന്ന് കടുത്ത നിബന്ധനകൾ അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നോട്ട് വെച്ചിട്ടുണ്ട്.
പരീക്ഷാ അഴിമതികളിൽ കേന്ദ്ര സർക്കാർ പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുക, പാർലമെന്റിന്റെ വാതിൽപ്പടിയിൽ വെച്ച് രാഷ്ട്രീയ നേതാക്കൾ തനിക്ക് ഉറപ്പുനൽകുക, അല്ലെങ്കിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ നേരിട്ട് ആശുപത്രിയിൽ വന്ന് തനിക്ക് ഉറപ്പ് നൽകുക എന്നിവയാണ് വാങ്ചുക് മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകൾ. എന്നാൽ, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെയും പാർലമെന്റ് നടപടികളെയും സമ്മർദ്ദത്തിലാക്കാനുള്ള ഇത്തരം തന്ത്രങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
ഇതിനിടയിൽ, ഡൽഹിയിൽ നിരോധനാജ്ഞ ലംഘിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദിപ്കെയും വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയും പ്രഖ്യാപിച്ചത് തലസ്ഥാന നഗരിയിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്ന് ആരോപിക്കപ്പെടുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള ചർച്ചകൾക്ക് പകരം പാർലമെന്റ് സമ്മേളനത്തിന്റെ ശ്രദ്ധ തിരിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും വാങ്‌ചുക്കിനെ പോലുള്ള പ്രമുഖരെ മുൻനിർത്തി സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പൊതുവികാരം. ആശുപത്രിയിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളെ തടങ്കൽ പാളയത്തോട് ഉപമിച്ച് അനുയായികളെ തെറ്റായ രീതിയിൽ പ്രകോപിപ്പിക്കാനുള്ള വാങ്‌ചുക്കിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത പ്രതികരണങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.









