ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ച് ചരിത്രം കുറിച്ച സ്കൈറൂട്ട് എയറോസ്പേസ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ പ്രശംസിച്ചു. ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടം കൈവരിച്ച സ്കൈറൂട്ടിലെ ജീവനക്കാരുടെ ശരാശരി പ്രായം 28 വയസ്സ് മാത്രമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെ യുവാക്കൾ ബഹിരാകാശത്തേക്ക് പുതിയ കുതിപ്പ് നടത്തിയിരിക്കുകയാണെന്നും ഇത് വൻ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പരോക്ഷ വിമർശനവും ഉന്നയിച്ചു. താൻ സംസാരിക്കുന്നത് രാജ്യത്തെ യഥാർത്ഥ യുവ പ്രതിഭകളെക്കുറിച്ചാണെന്നും അല്ലാതെ 56 വയസ്സുള്ള ഏതെങ്കിലും ‘യുവാവിനെ’ കുറിച്ചല്ലെന്നുമാണ് രാഹുൽ ഗാന്ധിയുടെ പ്രായം പരാമർശിച്ചുകൊണ്ട് നരേന്ദ്ര മോദി പരിഹസിച്ചത്.
ശരാശരി 28 വയസ്സ് മാത്രം പ്രായമുള്ള യുവാക്കളുടെ സ്റ്റാർട്ടപ്പുകളാണ് ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയർത്തിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.









