സൂറത്ത്: മദ്യപിച്ചെത്തി പതിവായി വീട്ടിൽ അക്രമം നടത്തുന്ന യുവാവിനെ ഭാര്യയും ഭാര്യാ സഹോദരനും ചേർന്ന് ടെമ്പോ വാനിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഗുജറാത്തിലെ സൂറത്തിലെ കഡോദാരയിലാണ് സംഭവം. കേസിൽ ശീതള്‍ റാത്തോഡ്, സഹോദരന്‍ അനില്‍ ചൗഹാന്‍ എന്നിവർ അറസ്റ്റിലായി.
ശീതളിന്റെ ഭര്‍ത്താവ് ബാല്‍കൃഷ്ണ റാത്തോഡിനെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ച ശേഷം ടെംപോ വാനില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത്. ഗുരുതരമായി പരിക്കേറ്റ ബാല്‍കൃഷ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
Watch: Man tied, dragged behind tempo on road by wife, her brother in Surat's Kadodara
READ MORE: https://t.co/qWFVebZGoM pic.twitter.com/9hJvAn4gCu
— TOI Surat (@TOISurat) February 28, 2021
മദ്യപിച്ചെത്തുന്ന ബാല്‍കൃഷ്ണ ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച വൈകിട്ടും മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യയെ പൊതിരെ തല്ലി. സഹികെട്ട ശീതൾ ഇതോടെ സഹോദരനായ അനില്‍ ചൗഹാനെ വിളിച്ചുവരുത്തി.
ടെംപോ ഡ്രൈവറായ അനില്‍ സഹോദരിയുടെ വീട്ടിലെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ബാല്‍കൃഷ്ണ അനിലിനെയും ആക്രമിച്ചു. ഇതോടെയാണ് ശീതളും സഹോദരനും ചേര്‍ന്ന് ബാല്‍കൃഷ്ണയെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് ടെംപോ വാനില്‍ ഇയാളെ കെട്ടിയിട്ട് അരക്കിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണ നിലവില്‍ അബോധാവസ്ഥയിലാണ്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Discussion about this post