കോഴിക്കോട്: പാര്‍ട്ടി ആവശ്യപെട്ടാല്‍ നേമത്ത് മത്സരിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍. ‘നേമം നിയമസഭ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, പാര്‍ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ നോ പറയില്ലായിരുന്നു’ എന്നായിരുന്നു തരൂര്‍ പറഞ്ഞത്. യു ഡി എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം മലപ്പുറത്തെത്തിയതായിരുന്നു അദ്ദേഹം.
നേമത്ത് മത്സരിക്കാന്‍ ഒരു ഘട്ടത്തിലും പാര്‍ട്ടി നേതൃത്വം തന്നോട് നിര്‍ദേശിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ ഇക്കാര്യം ചര്‍ചയായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡോ സംസ്ഥാന നേതൃത്വമോ ഇതിനായി തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. മാത്രമല്ല, താന്‍ ഇങ്ങനെയൊരാഗ്രഹം പാര്‍ടിയുമായി പങ്കുവെച്ചിട്ടുമില്ലെന്നും തരൂർ പറയുന്നു.
പക്ഷേ, പാര്‍ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ പറ്റില്ല എന്നു പറയുമായിരുന്നില്ല. പാര്‍ടിയുടെ ഏതാവശ്യവും അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അങ്ങിനെ ചെയ്യുകയും ചെയ്യും. നിലവില്‍ പാര്‍ടി എന്നെ ചില ദൗത്യങ്ങള്‍ ഏല്‍പിച്ചിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന്റെ പ്രതിനിധിയാണ്. ഈ ജോലികള്‍ ഞാന്‍ നിറവേറ്റി കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയില്‍നിന്ന് ഞാന്‍ തിരിച്ചുവന്നത് കേരളത്തിലേക്കാണ്. ഇവിടെയായിരിക്കും എന്റെ റിട്ടയര്‍മെന്റ് കാലമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ എന്ത് ദൗത്യം ഏറ്റെടുക്കാനും പാര്‍ടി പറഞ്ഞാല്‍ അതിന് ഞാന്‍ തയ്യാറാണ്. നിലവില്‍ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. നേമം കോണ്‍ഗ്രസിനായി തിരിച്ചുപിടിക്കാന്‍ കെല്പുള്ള നേതാവാണ് മുരളീധരന്‍. അദ്ദേഹം അത് കൈവരിക്കുകയും ചെയ്യുമെന്നും തരൂര്‍ പറഞ്ഞു.
Discussion about this post