ബന്ധുനിയമന വിവാദം സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കുരുക്കിലാക്കുന്നു. കെ ടി ജലീലിനെ രാജി വെപ്പിച്ച ലോകായുക്ത വിധി വഴിതുറക്കുന്നത് മുഖ്യമന്ത്രിയിലേക്കും അതുവഴി സർക്കാരിലേക്കും നീളുന്ന നിയമ നടപടികളുടെ സാധ്യതകൾ.
സര്‍ക്കാരാണ് കെ.ടി അദീബിന്റെ നിയമന ഉത്തരവ് ഇറക്കിയത്. യോഗ്യത തിരുത്തുന്ന ഉത്തരവില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയും. ഈ രണ്ട് വസ്തുതകൾ നിലനിൽക്കുന്നതിനാൽ ലോകായുക്ത വിധി മുഖ്യമന്ത്രിക്കും സർക്കാരിനും ഭാവിയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോകായുക്ത വിധിക്കെതിരെ കോടതിയിൽ പോയാലും സർക്കാരിന്റെ ഭാഗത്ത് പിടിച്ചു നിൽക്കാൻ ന്യായവാദങ്ങൾ കുറവാണ്. സർക്കാരിന് വിശദീകരണം നൽകാൻ ലോകായുക്ത സമയം നൽകിയില്ല എന്ന വാദവും നിലനിൽക്കില്ല. കാരണം സര്‍ക്കാരോ ജലീലോ കെ.ടി അദീബോ തങ്ങള്‍ക്കെതിരായ പരാതികളില്‍ കൂടുതല്‍ എന്തെങ്കിലും രേഖകളോ തെളിവുകളോ ഹാജരാക്കാന്‍ സമയം ചോദിച്ചില്ലെന്ന് ലോകായുക്ത വിധിയിൽ വ്യക്തമാക്കുന്നു. സമയം ചോദിച്ച ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന് ഒരാഴ്ചത്തെ സമയം ലോകായുക്ത അനുവദിക്കുകയും ചെയ്തിരുന്നു.
കെ ടി ജലീലിന്റെ രാജിയോടെ നിയമ പോരാട്ടങ്ങൾ മുഖ്യമന്ത്രിയുടെ നേർക്ക് നയിക്കാനുള്ള സുവർണ്ണാവസരമാണ് പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിജിലന്‍സ് കോടതിയിലോ മറ്റോ കേസ് എത്തിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. ഇത് ഭയന്നാണ് റിട്ട് സാധ്യത ആരാഞ്ഞ് സർക്കാർ നീങ്ങുന്നത് എന്നാണ് വിവരം.
Discussion about this post