ഡൽഹി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ മെഡിക്കൽ ഇന്റേണുകളെയും കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. കോവിഡ് ഡ്യൂട്ടിക്കു കൂടുതൽ പേരെ നിയോഗിക്കുക ലക്ഷ്യമിട്ടാണു നീക്കം.
എംബിബിഎസ് അവസാന വർഷ വിദ്യാർഥികളെ ടെലി കൺസൽട്ടേഷൻ, ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള രോഗികളുടെ ചുമതല എന്നിവയ്ക്കായിരിക്കും നിയോഗിക്കുക. നിലവിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനാണ് ഇങ്ങനെയൊരു തീരുമാനം. പുതിയ പിജി വിദ്യാർഥികൾ വരുന്നതുവരെ അവസാന വർഷ വിദ്യാർഥികളുടെ സേവനം ഉപയോഗിക്കും.
ബിഎസ്‍സി/ ജിഎൻഎം യോഗ്യതയുള്ള നഴ്സുമാരെ മുതിർന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും കീഴിൽ കോവിഡ് നഴ്സിങ് ഡ്യൂട്ടികൾക്ക് ഉപയോഗിക്കും. കോവിഡ് ഡ്യൂട്ടിയിൽ 100 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് ഇനി വരുന്ന സർക്കാർ റിക്രൂട്ട്മെന്റിൽ മുൻഗണന നൽകാനും തീരുമാനിച്ചു. ഇവർക്കു കോവിഡ് വാക്സിനേഷനും ഉറപ്പാക്കും.
Discussion about this post