കൊല്ലം: കൊല്ലം ജില്ലയിലെ പത്തനാപുരത്ത് നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്ര ഇസ്ലാമിക ശക്തികളുടെ സാന്നിദ്ധ്യം പ്രകടമാണെന്ന് റിപ്പോർട്ട്. നിലവിൽ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
പത്തനാപുരത്തെ പാടം ഗ്രാമത്തിൽ വനം വകുപ്പിന്റെ കശുമാവിൻ തോട്ടത്തിൽ നിന്നാണ് ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരിക്കുന്നത്. രണ്ട് ജലറ്റിൻ സ്റ്റിക്കുകൾ, നാല് ഡിറ്റണേറ്റർ, ബാറ്ററികൾ, മുറിച്ച വയറുകൾ, പശ, എന്നിവയാണ് തിങ്കളാഴ്ച പാടത്ത് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചൊവ്വാഴ്ച പത്തനാപുരത്തെ കോന്നി വനമേഖലയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് വിവരം.
തീവ്രവാദ വിരുദ്ധ സേനയും രഹസ്യാന്വേഷണ വിഭാഗവും ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. തട്ടാക്കുടിയിൽ ജനുവരി 21ന് വാഗമൺ തീവ്രവാദ ക്യാമ്പിന്റെ മാതൃകയിൽ ആയുധപരിശീലനം നടന്നതായും സംശയിക്കുന്നുണ്ട്.
ഉത്തർ പ്രദേശിൽ പിടിയിലായ ചില ഭീകരർ പത്തനാപുരത്ത് നിന്ന് പരിശീലനം നേടിയതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം തമിഴ്നാട് ക്യൂ ബ്രാഞ്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷിച്ചിരുന്നു. ഈ ഏജൻസികൾ തീവ്രവാദ ക്യാമ്പ് നടന്നതായി റിപ്പോർട്ട് നൽകിയതായാണ് സൂചന.
കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥർ ഇവിടം സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മലയാളികൾക്കൊപ്പം തമിഴ്നാട്, കർണ്ണാടക, തെലങ്കാന, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ക്യാമ്പിൽ പങ്കെടുത്തതായാണ് വിവരം.
മാർച്ച് അവസാനം ക്യൂ ബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും തട്ടാക്കുടിയിലെത്തിയിരുന്നു. എന്നാൽ ക്യാമ്പ് നടന്നതിന് തെളിവൊന്നും ഇല്ലെന്നായിരുന്നു ഇവർ നൽകിയ റിപ്പോർട്ട് എന്നാണ് വിവരം. എന്നാൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതോടെ സംസ്ഥന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിലപാട് തെറ്റാണെന്ന് തെളിയുകയാണെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരുടെ ഫോൺ കോളുകൾ നിരീക്ഷിച്ചു വരികയാണ്. ചൊവ്വാഴ്ച പാടത്ത് പൊലീസും ഡോഗ് സ്ക്വാഡും വനപാലകരും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. വരും ദിവസങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി വരെ തുടർന്ന പരിശോധന ചൊവ്വാഴ്ച പുനരാരംഭിക്കുകയായിരുന്നു.
കേരളത്തിൽ ഇസ്ലാമിക ഭീകരവാദ ശക്തികൾ പിടിമുറുക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിദ്ധ്യമാണ് പ്രധാനമായും സംശയിക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ട്.
2013ൽ കണ്ണൂരിലെ നാറാത്ത് സമാനമായ രീതിയിൽ ഭീകരവാദ പരിശീലന ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടിരുന്നു. അന്ന് പൊലീസ് നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയിരുന്നു. സത്യസരണി എന്ന സ്ഥാപനം മുഖേന നടക്കുന്ന വർദ്ധിച്ച മതപരിവർത്തനങ്ങൾ ഉൾപ്പെടെ അക്കാലത്ത് ചർച്ചയായിരുന്നു. സത്യസരണിയിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി സ്ഥാപനത്തിന്റെ വനിതാവിഭാഗം മേധാവി സൈനബ പറഞ്ഞതായി പുറത്തു വന്ന രേഖകളും വിവാദമായിരുന്നു.
ലവ് ജിഹാദ്, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളിലും സംഘടനക്ക് പങ്കുള്ളതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകരുമായി പോപ്പുലർ ഫ്രണ്ടിന് അഭേദ്യമായ ബന്ധമുണ്ട്. 2011ലെ മുംബൈ സ്ഫോടനങ്ങൾ, 2012ലെ പൂനെ സ്ഫോടനങ്ങൾ, 2013ലെ ഹൈദരാബാദ് ദിൽസുഖ്നഗർ ആക്രമണം എന്നിവയിലും പോപ്പുലർ ഫ്രണ്ടിന്റെ സാന്നിദ്ധ്യം ആരോപിക്കപ്പെട്ടിരുന്നു. കേരളത്തിൽ നിരവധി ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലും സംഘടനക്ക് പങ്കുണ്ട്.
ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന സി എ എ വിരുദ്ധ കലാപങ്ങൾക്ക് നേതൃത്വം നൽകിയതും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു. ഉത്തർ പ്രദേശിലെ ഹത്രാസിൽ കലാപമുണ്ടാക്കാൻ പോയി പിടിയിലായവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു. മലയാളി മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനും ഇക്കൂട്ടത്തിൽ പിടിയിലായിരുന്നു. ഇയാളുടെ പോപ്പുലർ ഫ്രണ്ട് ബന്ധവും അന്വേഷിക്കപ്പെടുകയാണ്. നിലവിൽ എൻഫോഴ്സ്മെന്റ്, എൻ ഐ എ തുടങ്ങിയ ഏജൻസികളാണ് ഈ കേസുകൾ അന്വേഷിക്കുന്നത്.
കേരളത്തിൽ നിന്ന് വീണ്ടും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമാണ്. കൊല്ലത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ തീവ്രവാദ സംഘടനകളിൽ ഉൾപ്പെട്ടവരുമായുള്ള ബന്ധത്തിന്റെ പേരിൽ സ്ഥലം മാറ്റിയ നടപടിയും വിവാദമായിരുന്നു. ഇത്രയും ഗുരുതരമായ സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറിയിട്ടും അധികൃതരും സംസ്ഥാനത്തെ മുഖ്യധാരാ മാധ്യമങ്ങളും തുടരുന്ന മൗനം അപകടകരമാണെന്ന് ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Discussion about this post